തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ഡിഎംകെ – എഐഎഡിഎംകെ സഖ്യശ്രമങ്ങളിലെ ഇടനിലക്കാരൻ എന്ന പ്രചാരണം ശക്തമായി തള്ളി സൂപ്പർതാരം രജനികാന്ത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ഉണ്ടായിരുന്നില്ലെന്നും ദളപതി വിജയ്യോട് തനിക്ക് യാതൊരു അസൂയയുമില്ലെന്നും രജനികാന്ത് വ്യക്തമാക്കി. ചെന്നൈ പോയസ് ഗാർഡനിലെ വീട്ടിൽ വിളിച്ചുചേർത്ത അസാധാരണ വാർത്താസമ്മേളനത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.
വ്യാപക പ്രചാരണങ്ങൾക്ക് മറുപടി: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയ് മുഖ്യമന്ത്രിയാകുന്നത് തടയാൻ ഡിഎംകെ – അണ്ണാ ഡിഎംകെ പാർട്ടികളുടെ സഖ്യസർക്കാരിനായി രജനികാന്ത് മുൻകൈ എടുത്തു എന്ന രീതിയിലുള്ള റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് താരം അടിയന്തരമായി മാധ്യമങ്ങളെ കണ്ടത്. തരംതാണ രാഷ്ട്രീയം കളിക്കുന്ന വ്യക്തിയല്ല താനെന്നും, കൊളത്തൂരിൽ തോറ്റ സുഹൃത്തായ സ്റ്റാലിനെ സങ്കടം കൊണ്ടാണ് കണ്ടതെന്നും രജനി വ്യക്തമാക്കി. ഇതിൽ രാഷ്ട്രീയം ആരോപിക്കുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയ്യുടേത് ചരിത്ര വിജയം; അസൂയയില്ല: വിമാനത്താവളത്തിൽ വെച്ച് വിജയ്യുടെ വിജയത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കാതിരുന്നത് അത് ചോദിച്ചയാൾ മാധ്യമപ്രവർത്തകൻ അല്ലാതിരുന്നതുകൊണ്ടാണ്. വിജയ്യോട് തനിക്ക് അസൂയയില്ല. 52-ാം വയസ്സിൽ എംജിആറും എൻടിആറും നേടിയതിനേക്കാൾ വലിയ വിജയമാണ് വിജയ് സ്വന്തമാക്കിയത്. ബിജെപിയെയും രണ്ട് വലിയ ദ്രാവിഡ പാർട്ടികളെയും തോൽപ്പിച്ച വിജയ്യുടെ ജയം തനിക്ക് ആശ്ചര്യം കലർന്ന സന്തോഷമാണ് നൽകിയതെന്നും രജനികാന്ത് പറഞ്ഞു.
രാഷ്ട്രീയത്തിലിറങ്ങിയിരുന്നെങ്കിൽ 100 ശതമാനം ജയിച്ചേനെ: തന്റെ രാഷ്ട്രീയ പ്രവേശനത്തിൽ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ രജനികാന്ത് നീരസം പ്രകടിപ്പിച്ചു. താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നെങ്കിൽ നൂറ് ശതമാനവും വിജയിക്കുമായിരുന്നെന്നും അതിൽ ഒരു സംശയവുമില്ലെന്നും താരം ഉറപ്പിച്ചു പറഞ്ഞു. വിജയിച്ചെത്തിയ പുതിയ മുഖ്യമന്ത്രി വിജയ്യെ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഭരിക്കാൻ അനുവദിക്കണമെന്നും കീഴ്വഴക്കം എന്ന പേരിൽ താൻ മുഖ്യമന്ത്രിയെ പോയി കാണാൻ ഉദ്ദേശിക്കുന്നില്ലെന്നും രജനി വ്യക്തമാക്കി.




