കരൾ രോഗ ചികിത്സയ്ക്ക് ഇൻഷുറൻസ് തുക നിഷേധിച്ച കമ്പനിക്ക് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ കനത്ത തിരിച്ചടി. താനാളൂർ സ്വദേശി നൽകിയ പരാതിയിൽ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനി അഞ്ച് ലക്ഷത്തി മുപ്പത്തയ്യായിരം രൂപ നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. രോഗകാരണം അമിത മദ്യപാനമാണെന്ന് കാണിച്ച് ഇൻഷുറൻസ് തുക നിഷേധിച്ച കമ്പനിയുടെ വാദം കമ്മീഷൻ തള്ളി.
താനാളൂർ സ്വദേശിയായ പരാതിക്കാരൻ ആലുവ രാജഗിരി ആശുപത്രിയിൽ നടത്തിയ കരൾ സംബന്ധമായ ചികിത്സയ്ക്ക് പതിനഞ്ച് ലക്ഷത്തിലധികം രൂപ ചെലവായിരുന്നു. തുടർന്ന് തന്റെ പേരിലുള്ള രണ്ട് ഇൻഷുറൻസ് പോളിസികൾ മുൻനിർത്തി തുകയ്ക്കായി അപേക്ഷിച്ചെങ്കിലും കമ്പനി ഇത് നിരസിക്കുകയായിരുന്നു. അമിതമായ ആൽക്കഹോൾ ഉപയോഗമാണ് രോഗകാരണമെന്നും, വ്യവസ്ഥകൾ പ്രകാരം തുക നൽകാനാകില്ലെന്നുമായിരുന്നു കമ്പനിയുടെ നിലപാട്. ഇതിനെതിരെയാണ് ഉപഭോക്താവ് കമ്മീഷനെ സമീപിച്ചത്.
കേസിലെ രേഖകൾ വിശദമായി പരിശോധിച്ച കമ്മീഷൻ, രോഗത്തിന് കാരണം മദ്യപാനമല്ലെന്ന് ചികിത്സിച്ച ഡോക്ടർ വ്യക്തമായി സാക്ഷ്യപ്പെടുത്തിയത് ചൂണ്ടിക്കാട്ടി. ഡോക്ടറുടെ സാക്ഷ്യപത്രം നിലനിൽക്കെ ഇൻഷുറൻസ് നിഷേധിച്ചത് കമ്പനിയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണെന്ന് കമ്മീഷൻ കണ്ടെത്തി.
തുടർന്ന് ഇൻഷുറൻസ് തുകയായി അഞ്ച് ലക്ഷം രൂപയും, സേവനത്തിലെ വീഴ്ചയ്ക്ക് ഇരുപത്തി അയ്യായിരം രൂപയും, കോടതിച്ചെലവായി പതിനായിരം രൂപയും ഉൾപ്പെടെ 5,35,000 രൂപ 45 ദിവസത്തിനകം പരാതിക്കാരന് നൽകാൻ ഉത്തരവിടുകയായിരുന്നു. നിശ്ചിത സമയത്തിനകം തുക നൽകിയില്ലെങ്കിൽ ഒമ്പത് ശതമാനം പലിശ സഹിതം നൽകേണ്ടി വരും. കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷന്റേതാണ് ഈ സുപ്രധാന ഉത്തരവ്.




