ഭരണത്തിൽ വലിയ രീതിയിലുള്ള ചെലവ് ചുരുക്കൽ പ്രഖ്യാപിച്ചുകൊണ്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. പൈലറ്റും എസ്‌കോർട്ടും ഒഴികെയുള്ള അനാവശ്യ വാഹന വ്യൂഹങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചതിന് പിന്നാലെ, ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കേണ്ടെന്ന തീരുമാനവും അദ്ദേഹം കൈക്കൊണ്ടു. വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയൊരു ഭരണശൈലിക്കാണ് വി.ഡി. സതീശൻ തുടക്കം കുറിക്കുന്നത്.
ധൂർത്തും ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള പുതിയൊരു യാത്രാ-വകുപ്പ് ശൈലിയാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നോട്ട് വെക്കുന്നത്. ഇതിന്റെ ആദ്യപടിയായി ക്ലിഫ് ഹൗസ് നവീകരണത്തിനായി വലിയ തുക ചിലവഴിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അടിയന്തരമായി ചെയ്യേണ്ട അറ്റകുറ്റപ്പണികൾ മാത്രം മതിയെന്നാണ് നിർദേശം. ക്ലിഫ് ഹൗസ് മാത്രമല്ല, മറ്റ് മന്ത്രി മന്ദിരങ്ങളിലും വലിയ തുക പൊടിച്ച് മോടി പിടിപ്പിക്കേണ്ടതില്ലെന്നാണ് വി.ഡി. സതീശന്റെ കർശന നിലപാട്.
കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും വി.ഡി. സതീശനെ വീട്ടിലെത്തി കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് തന്റെ സുരക്ഷാ വ്യൂഹം സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ അദ്ദേഹം ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയത്.
മുഖ്യമന്ത്രിയുടെ യാത്രകൾ കാരണം സാധാരണക്കാരായ നാട്ടുകാർക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്ന് വി.ഡി. സതീശൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്. വി.ഐ.പി കടന്നുപോകുന്നതിന്റെ പേരിൽ റോഡുകൾ മണിക്കൂറുകളോളം ബ്ലോക്ക് ചെയ്യാനോ, ട്രാഫിക് സിഗ്നലുകൾ ഓഫ് ചെയ്യാനോ പാടില്ല. പൈലറ്റ് വാഹനവും എസ്‌കോർട്ടും പോലും വേണ്ടെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി പൊലീസ് അത് പൂർണ്ണമായി അംഗീകരിച്ചിട്ടില്ല. എങ്കിലും വാഹനങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കും.
മുൻ മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്ക്കും വി.ഐ.പി യാത്രകൾക്കും പിന്നാലെയുണ്ടായ വലിയ ജനരോഷവും ട്രാഫിക് ബ്ലോക്ക് വിവാദങ്ങളും കണക്കിലെടുത്താണ് വി.ഡി. സതീശന്റെ ഈ ജനകീയ ഇടപെടൽ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമ്പോൾ ലളിതവും ജനകീയവുമായ ഒരു പുതിയ ശൈലിക്ക് തന്നെയാണ് വി.ഡി സതീശൻ തുടക്കമിടുന്നത്.




