കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വി.ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നു. തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും.
തിരസ്കാരങ്ങളുടെയും മാറ്റിനിർത്തലുകളുടെയും കനൽവഴികൾ താണ്ടിയാണ് വി.ഡി. സതീശൻ കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തുന്നത്. 2001-ൽ പറവൂരിൽ നിന്ന് നിയമസഭയിലെത്തിയ സതീശൻ, സഭാതലത്തിലെ മൂർച്ചയുള്ള ഇടപെടലുകളിലൂടെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെയുമാണ് തന്നിലെ പ്രതിഭയെ അടയാളപ്പെടുത്തിയത്. കാൽനൂറ്റാണ്ടുകാലം പറവൂരുകാർ നെഞ്ചിലേറ്റിയ ആ ജനകീയതയാണ് ഇന്ന് അദ്ദേഹത്തെ മുഖ്യമന്ത്രി പദവിയിൽ എത്തിച്ചിരിക്കുന്നത്.
വാർത്താ സമ്മേളനത്തിൽ വൈകാരികമായാണ് നിയുക്ത മുഖ്യമന്ത്രി പ്രതികരിച്ചത്. തന്നിൽ പാർട്ടി ഏൽപ്പിച്ചത് വലിയൊരു ഉത്തരവാദിത്തമാണെന്നും ഇത് ദൈവീകമായ ഒരു നിയോഗമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ മുതിർന്ന നേതാക്കളായ കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർക്കും ഘടകകക്ഷികൾക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.
പ്രത്യേകതകൾ: തേച്ചുമിനുക്കിയ ചിന്തകളും പുതിയ ആശയങ്ങളും ശൈലിയുമാണ് സതീശനെ സമകാലിക രാഷ്ട്രീയത്തിൽ വേറിട്ടുനിർത്തുന്നത്. വെല്ലുവിളികൾക്ക് മുന്നിൽ പതറാതെ, താൻ ഉയർത്തിപ്പിടിച്ച നിലപാടുകൾക്കുള്ള അംഗീകാരമായാണ് ഈ പദവിയെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രമുഖ രാഷ്ട്രീയ നേതാക്കളും ഘടകകക്ഷി പ്രതിനിധികളും എത്തും. ജനഹിതം നിറവേറ്റിക്കൊണ്ട് വി.ഡി. സതീശൻ അധികാരമേൽക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് കേരളം.




