ന്യൂഡൽഹി: ഉത്തര്‍പ്രദേശുകാരനായ മുഹമ്മദ് ആരിഫും ഒരു സാരസ് കൊക്കും തമ്മിലുള്ള ബന്ധം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ആരിഫില്‍ നിന്ന് പിരിഞ്ഞതിന്ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇതോടെ നിരവധി പേരാണ് കൊക്കിനെ ആരിഫിന് തന്നെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ആരിഫിനെ കണ്ടതും അടച്ചിട്ട കൂട്ടില്‍നിന്ന് ആ സാരസ കൊക്ക് ചിറകുകള്‍ വിടര്‍ത്തി പരക്കം പാഞ്ഞു. പുറത്തേക്കുള്ള വഴികള്‍ തുറന്നുകിട്ടിയാല്‍ തന്റെ രക്ഷകന്റെ അടുത്തെത്താന്‍ കൊതിച്ചെന്നപോലെ. എന്നാല്‍, നിയമത്തിന്റെ നൂലാമാലകള്‍ തനിക്കുമുന്നില്‍ പ്രതിബന്ധം തീര്‍ത്തതിനാല്‍ ആ കൊക്കിന്റെ സ്‌നേഹപ്രകടനം നിസ്സഹായതയോടെ കണ്ടുനില്‍ക്കാനേ മുഹമ്മദ് ആരിഫിന് കഴിഞ്ഞുള്ളൂ. കാണ്‍പൂര്‍ മൃഗശാലയിലെ കൂട്ടിനരികെ ആരിഫിനെ കണ്ടപ്പോഴുള്ള കൊക്കിന്റെ ആഹ്ലാദം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ബി.ബി.സി ഉള്‍പെടെയുള്ള മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ ഈ കൂടിക്കാഴ്ച റിപ്പോര്‍ട്ട് ചെയ്തു.കൂട്ടില്‍ ജീവിക്കാനല്ല, മറിച്ച് ആകാശത്തില്‍ പറക്കാനാണ് ഈ മനോഹര ജീവിയെ നിര്‍മിച്ചിരിക്കുന്നത്. അവന്റെ ആകാശവും സ്വാതന്ത്യവും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി എം.പി വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്ത.
നീണ്ട കഴുത്തുകളോടും കാലുകളോടും കൂടിയ ഒരിനം പക്ഷിയാണ് സാരസ കൊക്ക്. ഇന്ത്യന്‍ ഉപഭൂഖണ്ഡം, തെക്കുകിഴക്കന്‍ ഏഷ്യ, ആസ്‌ട്രേലിയ എന്നിവിടങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ഉത്തര്‍പ്രദേശിന്റെ തണ്ണീര്‍ത്തടങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ സാരസ കൊക്കുകളുള്ളത്. ഉത്തര്‍പ്രദേശിന്റെ സംസ്ഥാന പക്ഷി കൂടിയാണ് ഇത്.ഉത്തര്‍പ്രദേശില്‍ അമേത്തിയിലെ മന്ദേഖ ഗ്രാമത്തിലുള്ള തന്റെ കൃഷിയിടത്തില്‍നിന് 2022 ഫെബ്രുവരിയിലാണ് 35കാരനായ ആരിഫിന് ആ സാരസ കൊക്കിനെ ലഭിച്ചത്. കാലിന് ഗുരുതര പരിക്കേറ്റ പക്ഷിയെ വീട്ടില്‍ കൊണ്ടുപോയി നാടന്‍ മരുന്നുകള്‍ വെച്ചുകെട്ടി ചികിത്സ നല്‍കി. പരിക്ക് മാറി ആരോഗ്യം വീണ്ടെടുത്താല്‍ അത് പറന്നുപോയ്‌ക്കോളുമെന്നായിരുന്നു ആരിഫിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, അതുണ്ടായില്ല. പരിക്കു മാറിയിട്ടും പക്ഷി ആരിഫിനെ വിട്ടുപോകാന്‍ കൂട്ടാക്കിയില്ല. ഇരുവരും വലിയ ചങ്ങാത്തത്തിലായി. ഒരു പാത്രത്തില്‍ ഒന്നിച്ച് ഭക്ഷണം. ആരിഫ് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഒപ്പം പറക്കുന്ന സാരസ് കൊക്കിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പക്ഷി പകല്‍ സമയം കറങ്ങി നടന്ന് വൈകീട്ട് ആരിഫിന്റെ വീട്ടില്‍ തിരിച്ചെത്തും. ആരിഫ് എവിടെപ്പോയാലും പക്ഷി പിന്തുടരും. 25-30 കിലോമീറ്റര്‍ വരെ വാഹനത്തിനു പിന്നാലെ പക്ഷി പറന്നെത്താറുണ്ട്. ഒടുവില്‍ അത് ആരിഫിന്റെ വീട്ടിലെ അംഗത്തെപ്പോലെയായി.
ആരിഫും കൊക്കുമായുള്ള അപൂര്‍വ സൗഹൃദത്തിന്റെ വാര്‍ത്തയറിഞ്ഞ് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് സന്ദര്‍ശിക്കാനെത്തിയിരുന്നു. ആരിഫിനോടും കൊക്കിനോടും ഒപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.പിന്നാലെ ആരിഫിന്റെ വീട്ടിലേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി. മാര്‍ച്ച് 21ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊക്കിനെ ആരിഫിന്റെ വീട്ടില്‍നിന്ന് കൊണ്ടുപോയി. സാരസ കൊക്കിനെ പരിചരിച്ച് അസുഖം മാറ്റിയ യുവാവിനെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.