തൃശൂര്‍: തൃശൂര്‍ അവണൂരില്‍ ഗൃഹനാഥന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയം. അമ്മാനത്ത് വീട്ടില്‍ ശശീന്ദ്രന്‍(57) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. രക്തം ഛര്‍ദിച്ച് അവശനായ ശശീന്ദ്രന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഭാര്യയടക്കം മൂന്നു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ ഗീത, വീട്ടിൽ ജോലിക്കെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുളളത്. ഇവർ വീട്ടിലുണ്ടാക്കിയ ഇഡ്ഡലി കഴിച്ചിരുന്നു. ഇതിന് പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ശശീന്ദ്രന്റെ അമ്മ തൃശൂരുലെ സ്വകാര്യ ആശുപത്രിയിലും മറ്റ് മൂന്ന് പേർ തൃശൂർ മെഡിക്കൽ കോളേജിലും നിലവിൽ ചികിത്സയിലാണ്. ഇവരെല്ലാം അബോധവസ്ഥയിലാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭ്യമാകുന്ന വിവരം. ശശീന്ദ്രന്റെ മകൻ പുറത്ത് പോയതിനാൽ ഇയാൾ വീട്ടിലുണ്ടാക്കിയരുന്ന ഭക്ഷണം കഴിച്ചിരുന്നില്ല. ഇയാൾ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇതുവരെയും പ്രകടിപ്പിച്ചിട്ടില്ല. ഇത്തരത്തില്‍ എല്ലാവരും ഒരേ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയത് ആശങ്കയ്ക്കിടയാക്കി. ഭക്ഷ്യവിഷബാധയാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍, എങ്കിലും ഔദ്യോഗികമായി ഒരു സ്ഥിരീകരണവും ഇതുവരെ ലഭ്യമായിട്ടില്ല.സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പൊലീസ് അന്വേഷണം ആരംഭിച്ചു.