തിരുവനന്തപുരം: കനത്ത നിപ ജാഗ്രതയിൽ സംസ്ഥാനം. പാലക്കാടും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചതോടെ ജാഗ്രത നടപടികൾ കർശനമാക്കി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ ഉന്നതതല യോഗം ചേർന്നു. കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത വേണമെന്നാണ് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.
രണ്ട് കേസുകളും തമ്മിൽ ബന്ധമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം. രണ്ട് രോഗികളെയും ഇൻഡക്സ് രോഗികളായി കണക്കാക്കിയാകും പ്രതിരോധപ്രവർത്തനങ്ങൾ. മലപ്പുറത്ത് മരിച്ച 18കാരിക്ക് നിപയാണെന്ന് ഇന്നലെ രാത്രിയാണ് സ്ഥിരീകരിച്ചത്. മൂന്ന് ജില്ലകളിലായി 345 പേരുള്ള സമ്പർക്കപ്പട്ടികയാണ് ഇന്നലെ പുറത്തിറക്കിയത്. ഇന്ന് വൈകീട്ട് വീണ്ടും ഉന്നതതലയോഗം ചേരും. ഇതിന് ശേഷം വിപുലമായ സമ്പർക്കപ്പട്ടിക പുറത്തിറക്കും.