സമൂഹമാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് വിൽപന നടത്തിവന്ന യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി നിതിൻ മോഹൻ ദാസാണ് പോലീസിന്റെ പിടിയിലായത്. ടെലഗ്രാം ഗ്രൂപ്പുകൾ വഴി പണം വാങ്ങി ചിത്രങ്ങൾ വിൽപന നടത്തുന്ന വൻ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് സംശയിക്കുന്നു.
രാമനാട്ടുകര സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് പരപ്പനങ്ങാടി പോലീസ് നിതിൻ മോഹൻ ദാസിനെ പിടികൂടിയത്. സോഷ്യൽ മീഡിയയിൽ സജീവമായ പെൺകുട്ടികളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് അശ്ലീല രൂപത്തിലാക്കിയ ശേഷം പണം വാങ്ങിയാണ് ഇയാൾ വിതരണം ചെയ്തിരുന്നത്. പ്രതിയുടെ രഹസ്യ മൊബൈൽ ഫോണിൽ നിന്ന് ആയിരത്തോളം പെൺകുട്ടികളുടെ മോർഫ് ചെയ്ത ചിത്രങ്ങളും പണം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങളും പോലീസ് കണ്ടെടുത്തു.
കുഞ്ഞുങ്ങൾ മുതൽ മുതിർന്ന സ്ത്രീകൾ വരെ ഇയാളുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ട്. ടെലഗ്രാം ഗ്രൂപ്പിൽ സ്വന്തം സുഹൃത്തിന്റെ ചിത്രം മോർഫ് ചെയ്ത നിലയിൽ കണ്ട ഒരു യുവാവ് വിവരം കൈമാറിയതോടെയാണ് തട്ടിപ്പ് പുറംലോകമറിഞ്ഞത്. ഇത്തരത്തിൽ നിരവധി ഗ്രൂപ്പുകൾ വഴിയാണ് പ്രതി ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്.
പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കുറ്റകൃത്യത്തിന് ഉപയോഗിച്ചിരുന്ന രണ്ടാമതൊരു മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ പരപ്പനങ്ങാടിയിലും മാഹിയിലുമായി രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.




