പ്രായപൂർത്തിയായവരിലെ അകാല മരണത്തിന് കൊവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന് ഐസിഎംആർ പഠനം. ഇന്ത്യയിലെ കൊവിഡ് വാക്‌സിനുകൾ സുരക്ഷിതമാണ്. പാർശ്വഫലങ്ങൾ ഉണ്ടാകുന്നത് അപൂർവമായി മാത്രം. ഹൃദയഘാതത്തിന് കാരണം പല ഘടകങ്ങളാണെന്നും കണ്ടെത്തി. ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോളും ചേർന്നാണ് പഠനം നടത്തിയത്.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR), നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC) എന്നിവരുടെ പഠനങ്ങൾ അനുസരിച്ച് ഇന്ത്യയിലെ COVID-19 വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിക്കുന്നു. വളരെ അപൂർവമായി ഗുരുതരമായ പാർശ്വഫലങ്ങൾ മാത്രമേ ഉണ്ടാകൂ.
ജീവിതശൈലി, മുമ്പുണ്ടായിരുന്ന അവസ്ഥകൾ, കൊവിഡിനു ശേഷമുള്ള ജീവിത രീതി എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങൾക്ക് കാരണമാകാം.18 നും 45 നും ഇടയിൽ പ്രായമുള്ള ആളുകളിൽ പെട്ടെന്ന് ഉണ്ടാകുന്ന മരണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ അറിയാൻ ഐസിഎംആറും, എൻസിഡിസിയും ഒരുമിച്ച് പഠനം നടത്തി.
19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 ടെർഷ്യറി കെയർ ആശുപത്രികളിലായി 2023 മെയ് മുതൽ ഓഗസ്റ്റ് വരെ ഈ പഠനം നടത്തി. 2021 ഒക്ടോബറിനും 2023 മാർച്ചിനും ഇടയിൽ ആരോഗ്യവാന്മാരായി തോന്നിയെങ്കിലും പെട്ടെന്ന് മരിച്ച വ്യക്തികളിലാണ് പഠനം നടത്തിയത്. COVID-19 വാക്സിനേഷൻ യുവാക്കളിൽ പെട്ടെന്നുള്ള മരണ സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്ന് കണ്ടെത്തിയതായും ഐസിഎംആർ വ്യക്തമാക്കി.




