ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് സംസ്ഥാന പൊലീസിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. ക്ഷേത്രത്തിലെ അതിവിശിഷ്ടമായ ‘വൈര നാമം’ ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കൾ കാണാതായെന്ന് ആഭ്യന്തര വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വി.ഐ.പി സ്വാധീനം ഉപയോഗിച്ച് സുരക്ഷാ പരിശോധനകൾ അട്ടിമറിക്കുന്നതാണ് ഈ വൻ ചോർച്ചയ്ക്ക് പിന്നിലെന്നാണ് എഡിജിപി എസ്. ശ്രീജിത്ത് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.
ഇന്റലിജൻസ് എഡിജിപി നൽകിയ അതീവ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി എഡിജിപി എസ്. ശ്രീജിത്താണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഈ ഞെട്ടിക്കുന്ന റിപ്പോർട്ട് നൽകിയത്. ശ്രീകോവിലിനുള്ളിലെ വജ്രാഭരണമായ ‘വൈര നാമം’ കാണാനില്ലെന്നാണ് റിപ്പോർട്ടിലെ ഏറ്റവും പ്രധാന വെളിപ്പെടുത്തൽ. ഇതിനുപുറമേ, ഭക്തർ വഴിപാടായി നൽകിയ 78 ഗ്രാം സ്വർണ്ണക്കട്ടികളും നാണയങ്ങളും കഴിഞ്ഞ മാസങ്ങളിൽ കാണാതായിട്ടുണ്ട്. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണ്ണവിളക്ക് ഇതുവരെ തിരികെ എത്തിച്ചിട്ടുമില്ല.
ചെമ്പകത്തുമൂട് പ്രവേശന കവാടത്തിലെ നിർബന്ധിത സുരക്ഷാ പരിശോധനകൾ ചില ജീവനക്കാരും, സുരക്ഷാ ഉദ്യോഗസ്ഥരും, രാജകുടുംബവുമായി ബന്ധമുള്ളവരും നിരന്തരം ലംഘിക്കുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സ്വന്തം പദവിയും സ്വാധീനവും ഉപയോഗിച്ച് പരിശോധനകളില്ലാതെ അകത്തുകയറുന്ന ഇത്തരക്കാരുടെ പട്ടികയും റിപ്പോർട്ടിലുണ്ട്. ഈ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കടുത്ത നിർദേശങ്ങളാണ് പൊലീസ് സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്.
ട്രഷററുടെ ഓഫീസിലും വാഹന ഷെഡുകളിലും നിലവിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണവും വെള്ളിയും അടിയന്തരമായി സെൻട്രലൈസ്ഡ് സ്ട്രോങ് റൂമിലേക്ക് മാറ്റണം. വഴിപാടുകൾ കൃത്യമായി രേഖപ്പെടുത്തി പ്രത്യേക ലോക്കറുകളിൽ സൂക്ഷിക്കണം. വ്യക്തികളുടെ പദവിയോ ബന്ധങ്ങളോ നോക്കാതെ എല്ലാവരെയും നിർബന്ധിത സുരക്ഷാ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും റിപ്പോർട്ട് കർശനമായി ആവശ്യപ്പെടുന്നു.




