മലയാള ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ് അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മലയാള ഭാഷയോടുള്ള സ്നേഹം കൊണ്ടും ആലാപന ശൈലി കൊണ്ടും സോഷ്യൽ മീഡിയയിൽ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ ഗായകന്റെ വിയോഗം സംഗീത പ്രേമികൾക്ക് വലിയ ആഘാതമായിരിക്കുകയാണ്.
‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന ചിത്രത്തിലെ ‘ആയിരം കണ്ണുമായി’ എന്ന ഗാനം പാടിയാണ് ഗ്രേഡി ലോങ് മലയാളികൾക്കിടയിൽ ശ്രദ്ധേയനായത്. ഈ ഗാനം ഒറിജിനൽ സംഗീത സംവിധായകൻ ജെറി അമൽദേവിന്റെ സാന്നിധ്യത്തിൽ ആലപിച്ച ഗ്രേഡിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഹരിപ്പാട് സ്വദേശിനിയായ സുജയാണ് ഗ്രേഡിയുടെ ജീവിതപങ്കാളി. സുജ വഴിയാണ് ഗ്രേഡി മലയാളം പഠിക്കുന്നതും പാട്ടുകളോട് ഇഷ്ടം തോന്നുന്നതും.
മലയാള സിനിമയിൽ ആദ്യമായി പിന്നണി ഗാനം ആലപിച്ച അമേരിക്കൻ ഗായകൻ എന്ന റെക്കോർഡും ഗ്രേഡി ലോങ്ങിന് സ്വന്തമാണ്. ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിൽ മെജോ ജോസഫിന്റെ സംഗീതത്തിൽ തീം സോംഗ് ആലപിച്ചാണ് അദ്ദേഹം വെള്ളിത്തിരയിൽ സാന്നിധ്യമറിയിച്ചത്. ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം ഉൾപ്പെടെയുള്ള മലയാളം ടെലിവിഷൻ ഷോകളിലൂടെയും അദ്ദേഹം സുപരിചിതനാണ്.
അമേരിക്കയിലെ വീട് വിറ്റ് കേരളത്തിൽ സ്ഥിരതാമസമാക്കാൻ ഒരുങ്ങുന്നതിനിടെയാണ് വിധി അദ്ദേഹത്തെ തട്ടിയെടുത്തത്. മലയാളത്തോടും കേരളത്തോടും ഗ്രേഡി കാണിച്ച ആത്മബന്ധം എന്നും സ്മരിക്കപ്പെടുമെന്ന് സഹപ്രവർത്തകരും ആരാധകരും അനുസ്മരിച്ചു.




