പാലക്കാട് ശ്രീകൃഷ്ണപുരത്ത് വിഷു ആഘോഷത്തിനിടെയുണ്ടായ പടക്കം പൊട്ടിത്തെറിയിൽ യുവാവ് മരിച്ചു. പടക്കം പൊട്ടിക്കുന്നതിനിടെ കൈയിലിരുന്ന ഗുണ്ടുകൾ ഒന്നിച്ചു പൊട്ടിത്തെറിച്ചാണ് വെള്ളപ്പാംതൊടി സ്വദേശി ദിലീപ് മരണപ്പെട്ടത്. അപകടത്തെത്തുടർന്നുണ്ടായ ആഘാതത്തിൽ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
വിഷു ആഘോഷത്തിന്റെ ആവേശം നാടാകെ പടരുന്നതിനിടെയാണ് ശ്രീകൃഷ്ണപുരം രാഗം കോർണറിൽ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. 34 വയസ്സുകാരനായ വെള്ളപ്പാംതൊടി സ്വദേശി ദിലീപാണ് പടക്കം പൊട്ടിത്തെറിച്ച് മരിച്ചത്.
ഇന്നലെ രാത്രി എട്ടരയോടെ പ്രദേശത്തെ ക്ലബ്ബ് അംഗങ്ങൾക്കൊപ്പം വിഷു ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. ദിലീപിന്റെ കൈവശം ഒന്നിലധികം ‘ഗുണ്ടുകൾ’ ഉണ്ടായിരുന്നു. പടക്കം പൊട്ടിക്കുന്നതിനിടെ കൈയിൽ കരുതിയിരുന്ന പടക്കങ്ങളിലേക്ക് തീ പടരുകയും അവയെല്ലാം ഒന്നിച്ച് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു.
പൊട്ടിത്തെറിയിൽ ദിലീപിന്റെ കൈകൾക്കും ശരീരത്തിനും അതീവ ഗുരുതരമായി പൊള്ളലേറ്റു. വലിയ ശബ്ദത്തിലുണ്ടായ പൊട്ടിത്തെറിയെത്തുടർന്ന് ദിലീപിന് ഹൃദയാഘാതം സംഭവിച്ചതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു നാടിന്റെയാകെ വിഷു ആഘോഷങ്ങളെ കണ്ണീരിലാഴ്ത്തിയാണ് ദിലീപിന്റെ അപ്രതീക്ഷിത വിയോഗം.




