തിരുവനന്തപുരം കിളിമാനൂരില്‍ മന്ത്രവാദം മറയാക്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച പ്രതി പിടിയില്‍. കടയ്ക്കല്‍ സ്വദേശി ശരത് ബാബുവിനെയാണ് ഒളിവില്‍ കഴിയവേ പൊലീസ് പിടികൂടിയത്. മാതാവിന്റെ ദോഷങ്ങള്‍ മാറാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നു വിശ്വസിപ്പിച്ചായിരുന്നു രണ്ടു പെണ്‍കുട്ടികളെയും പീഡിപ്പിച്ചത്.
ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന പെണ്‍കുട്ടികളുടെ മാതാവ് ഭൂമി വില്‍പ്പന നടക്കാതെ വന്നതോടെയാണ് മന്ത്രവാദിയായ ശരത് ബാബുവിനെ സമീപിക്കുന്നത്. മന്ത്രവാദം നടത്തിയശേഷം ഭൂമി പെട്ടന്ന് വിറ്റുപോയതോടെ ശരത് ബാബുവിനോട് കുടുംബത്തിന് വിശ്വാസം വര്‍ദ്ധിച്ചു. ഈ വിശ്വാസം മുതലെടുത്ത് വീട്ടില്‍ നിത്യ സന്ദര്‍ശകനായി മാറിയ പ്രതി പെണ്‍കുട്ടികളെ വലയിലാക്കുകയായിരുന്നു. മാതാവിന്റെ ദോഷം മാറാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് വിശ്വസിപ്പിച്ചാണ് 17 ഉം 13 ഉം വയസ്സുള്ള കുട്ടികളെ ഇയാൾ പീഡിപ്പിച്ചത്. ശല്യം സഹിക്കാനാകാതെ വന്നതോടെ പെണ്‍കുട്ടികള്‍ മാതാവിനോട് വിവരങ്ങള്‍ പറഞ്ഞതിന് പിന്നാലെ കൗണ്‍സിലിങ് നടത്തിയപ്പോഴാണ് നിരന്തര പീഡന വിവരം പുറത്തറിഞ്ഞത്.
2024 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ കിളിമാനൂരിലെ വാടക വീട്ടിലും മെഡിക്കല്‍ കോളേജ് പരിസരത്തുള്ള ലോഡ്ജിലും എത്തിച്ചു കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് കേസ്. കിളിമാനൂര്‍ പൊലീസ് പെണ്‍കുട്ടികളുടെ മൊഴിയെടുത്ത് പോക്‌സോ വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതോടെ ശരത് ബാബു ഒളിവില്‍ പോയി. തുടര്‍ന്ന് അന്വേഷണം നടത്തിയതില്‍ നിന്നും കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




