ചെന്നൈ: തമിഴ് രാഷ്ട്രീയത്തിൽ പുതിയ യുഗപ്പിറവി. തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ജോസഫ് വിജയ് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. തമിഴക രാഷ്ട്രീയത്തിലെ അധികാര കൈമാറ്റത്തിന് ശേഷമുള്ള നിർണ്ണായകമായ ഈ കൂടിക്കാഴ്ച ചെന്നൈയിൽ വെച്ചാണ് നടന്നത്.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദ്യമായാണ് വിജയ് സ്റ്റാലിനെ സന്ദർശിക്കുന്നത്. സ്റ്റാലിനും പുതിയ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. വിജയ്‌യും സ്റ്റാലിനും പരസ്പരം ഷാൾ അണിയിച്ചപ്പോൾ, ഉദയനിധി സ്റ്റാലിൻ വിജയ്‍ക്ക് ഒരു പുസ്തകം സമ്മാനമായി നൽകി. സൗഹൃദാന്തരീക്ഷത്തിലായിരുന്നു കൂടിക്കാഴ്ചയെങ്കിലും വരുംദിവസങ്ങളിൽ നിയമസഭയിൽ ഇരുപക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം കടുക്കുമെന്ന സൂചനയാണിത് നൽകുന്നത്.
പതിനേഴാമത് തമിഴ്‌നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് ചെന്നൈയിൽ ആരംഭിച്ചു. എം.എൽ.എമാരുടെ സത്യപ്രതിജ്ഞയായിരുന്നു ഇന്നത്തെ പ്രധാന അജണ്ട. പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശോലവണ്ടൻ എം.എൽ.എ എം.വി. കറുപ്പയ്യയുടെ മുൻപാകെയാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തത്. നാളെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പുകൾ നടക്കും.
ആറ് വർഷത്തിന് ശേഷമാണ് ഒരു ദ്രാവിഡ ഇതര പാർട്ടി തമിഴ്‌നാട്ടിൽ ഭരണത്തിലേറുന്നത് എന്നത് ഈ മാറ്റത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. മുഖ്യമന്ത്രി വിജയ്‍ക്ക് പുറമെ ഒമ്പത് മന്ത്രിമാരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആഭ്യന്തരം, പോലീസ്, പൊതുഭരണം തുടങ്ങിയ സുപ്രധാന വകുപ്പുകൾ വിജയ് തന്നെയാണ് കൈകാര്യം ചെയ്യുന്നത്. എൻ. ആനന്ദ്, ആദവ് അർജുന, കെ.എ. സെങ്കോട്ടയ്യൻ തുടങ്ങി പ്രമുഖരടങ്ങുന്നതാണ് വിജയ്‍യുടെ പുതിയ മന്ത്രിസഭ.
ഭരണപക്ഷത്ത് മുഖ്യമന്ത്രിയായി വിജയ്‌യും പ്രതിപക്ഷ നിരയെ നയിക്കാൻ ഉദയനിധി സ്റ്റാലിനും എത്തുന്നതോടെ തമിഴ്നാട് നിയമസഭ വരും ദിവസങ്ങളിൽ ദേശീയ ശ്രദ്ധാകേന്ദ്രമാകും.




