കൊച്ചിയിൽ ‘ബൈ ബൈ പിണറായി’ എന്ന ഫ്ലെക്സ് ബോർഡിനെ ചൊല്ലിയുണ്ടായ തർക്കം രാഷ്ട്രീയ കയ്യാങ്കളിയിൽ കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് സി.പി.ഐ.എം പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ ചെങ്ങമനാട് പോലീസാണ് നടപടി സ്വീകരിച്ചത്.
കളമശ്ശേരി മണ്ഡലത്തിലെ അടുവാശേരിയിലാണ് ഇന്നലെ എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. യു.ഡി.എഫ് സ്ഥാപിച്ച ‘ബൈ ബൈ പിണറായി’ എന്ന ഫ്ലെക്സ് ബോർഡിനെ ചൊല്ലിയുള്ള തർക്കം പിന്നീട് തെരുവ് യുദ്ധമായി മാറുകയായിരുന്നു. കോൺഗ്രസ് പാർട്ടി ഓഫീസിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയെന്നും പ്രവർത്തകരെ ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്.
സംഘർഷം രൂക്ഷമായതോടെ ഇന്നലെ തന്നെ ചെങ്ങമനാട് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിരുന്നു. പ്രദേശത്ത് നിലവിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണോ അതോ പെട്ടെന്നുണ്ടായ പ്രകോപനമാണോ സംഭവത്തിന് പിന്നിലെന്ന് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചൂടിനിടെയുണ്ടായ ഈ സംഘർഷം പ്രദേശത്ത് വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്.




