തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നടത്തിയ മിന്നൽ പരിശോധന വെറുമൊരു പ്രഹസനമാണെന്നും, ഇത് പിണറായിയെ രക്ഷിക്കാൻ ബി.ജെ.പി ഒരുക്കിയ ‘യഥാർത്ഥ ഡീൽ’ ആണെന്നും കോൺഗ്രസ് എം.എൽ.എ സന്ദീപ് വാര്യർ. കേരളത്തിലെ ജനങ്ങൾ ചോറുണ്ണുന്നവരാണെന്ന് ബി.ജെ.പിയും സി.പി.ഐ.എമ്മും മറന്നുപോകരുതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സ്വന്തം പാർട്ടിയുടെ ജില്ലാ കമ്മിറ്റികളിൽ നിന്ന് വിമർശനങ്ങളുടെ പെരുമഴയേറ്റു വാങ്ങി, ഒരു കുടപോലുമില്ലാതെ തെരുവിൽ നനഞ്ഞു കുതിർന്നു നിൽക്കുകയായിരുന്നു പിണറായി വിജയനെന്ന് സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടി. സ്വന്തം അണികൾ പോലും കൈവിടുമെന്ന അവസ്ഥയിലേക്ക് പിണറായി വിജയൻ എത്തിയപ്പോഴാണ് കേന്ദ്ര സർക്കാർ കൃത്യസമയത്ത് ഇടപെട്ടതെന്ന് സന്ദീപ് വാര്യർ കുറ്റപ്പെടുത്തി.
സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിപ്പ്;
കേരളത്തിലെ ജനങ്ങൾ ചോറുണ്ണുന്നവരാണെന്ന് ബി.ജെ.പിയും സി.പി.എമ്മും മറന്നുപോകരുത്. സ്വന്തം പാർട്ടിയുടെ ജില്ലാ കമ്മിറ്റികളിൽ നിന്ന് വിമർശനങ്ങളുടെ പെരുമഴയേറ്റു വാങ്ങി, ഒരു കുടപോലുമില്ലാതെ തെരുവിൽ നനഞ്ഞു കുതിർന്നു നിൽക്കുകയായിരുന്നു പിണറായി വിജയൻ. സ്വന്തം അണികൾ പോലും കൈവിടുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് ദാ വരുന്നു രക്ഷകൻ—കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ
കൃത്യസമയത്ത് ഇ.ഡിയെ ഇറക്കി ഒരു റെയ്ഡ് പ്രഹസനം കളിച്ചതിലൂടെ, തകർന്നടിഞ്ഞു നിന്ന പിണറായിക്ക് പാർട്ടിയെ മുഴുവൻ തനിക്ക് പിന്നിൽ അണിനിരത്താനുള്ള സുവർണ്ണാവസരമാണ് ബി.ജെ.പി ഒരുക്കിക്കൊടുത്തത്. ഇതിനെയാണ് യഥാർത്ഥ ‘ഡീൽ’ എന്ന് വിളിക്കേണ്ടത്.
പിണറായിയുടെ കേന്ദ്രങ്ങളിലും സി.പി.എം ഓഫീസുകളിലും നാലും മൂന്നും ഏഴ് കേന്ദ്രസേനക്കാരെയും കാവൽ നിർത്തി ഇന്ന് കാട്ടിക്കൂട്ടിയ റെയ്ഡ് വെറുമൊരു തിരക്കഥ മാത്രമാണ്. അണികളിൽ വീണ്ടും “വേട്ടയാടൽ” വികാരം ഉണർത്താനും പിണറായിയുടെ കസേര കാക്കാനും ബി.ജെ.പി ബോധപൂർവ്വം ഇട്ടുകൊടുത്ത ലൈഫ് ജാക്കറ്റാണിത്.
കേന്ദ്ര ഏജൻസികളെ കാണിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ തെറ്റി. അണികളെ വൈകാരികമായി ബന്ദിയാക്കി സ്വന്തം വീഴ്ചകൾ മറയ്ക്കുന്ന പിണറായി വിജയന്റെയും, അതിന് കുടപിടിക്കുന്ന ബി.ജെ.പിയുടെയും അന്തർധാര നാടകം ഇന്ന് കേരളം കൃത്യമായി തിരിച്ചറിഞ്ഞു കഴിഞ്ഞു…..




