കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ മാനേജർ അതുല്യ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ. അതുല്യയുടെ പരാതിയിലെ ആരോപണങ്ങൾ മുഴുവൻ കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരെ മനഃപൂർവ്വം അപകീർത്തികരമായ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും കുക്കു പരമേശ്വരൻ വ്യക്തമാക്കി.
തനിക്കെതിരെയുള്ള പ്രചാരണങ്ങൾ അവാസ്തവമാണ്. എല്ലാം ഒരു സാധാരണ തൊഴിൽ തർക്കത്തിൽ നിന്ന് തുടങ്ങിയതാണെന്നും എന്നാൽ ചിലർ വ്യക്തിപരമായ ലക്ഷ്യങ്ങളോടെ ഇത് പിന്നീട് വഴിതിരിച്ചുവിടുകയായിരുന്നു എന്നുമാണ് കുക്കു പരമേശ്വരന്റെ പ്രതികരണം. തനിക്കും ജനറൽ സെക്രട്ടറിക്കും ഇടയിൽ അപകീർത്തികരമായ ബന്ധമുണ്ടെന്ന് പറയാൻ അമ്മ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനെ കുക്കു പരമേശ്വരൻ നിർബന്ധിച്ചുവെന്നാണ് മാനേജർ അതുല്യയുടെ പ്രധാന പരാതി. ഇതുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് അതുല്യ പരാതി നൽകിയിട്ടുണ്ട്. നടൻ ഉണ്ണി ശിവപാലിന് വേണ്ടി കുക്കു പരമേശ്വരൻ സംഘടനയിൽ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും അതുല്യ ആരോപിക്കുന്നു.
തനിക്കെതിരെ ഓഫീസിൽ കടുത്ത തൊഴിൽ പീഡനവും വ്യക്തിഹത്യ നടത്താനായി വലിയ ഗൂഢാലോചനയും നടന്നതായാണ് മാനേജരുടെ ആക്ഷേപം. ഇതിന് തെളിവായി, തനിക്കെതിരെ ഗൂഢാലോചനയും ഭീഷണിയും നടന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരനായ മുഹമ്മദ് സമ്മതിക്കുന്ന ഫോൺ സംഭാഷണത്തിന്റെ ഓഡിയോ റെക്കോർഡും അതുല്യ പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ അമ്മ സംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായ നിയമപോരാട്ടത്തിലേക്ക് നീങ്ങുകയാണ്.




