കോഴിക്കോട് ഈസ്റ്റ് മൂഴിക്കലിൽ പതിനാറുകാരി നസ്രിനയെ ബന്ധുവായ യുവാവ് കൊലപ്പെടുത്തിയ സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകം ആസൂത്രിതമാണെന്നും പ്രതിയായ അദ്നാൻ കൃത്യമായ പ്ലാനിംഗോടെയാണ് വീട്ടിലെത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചു. നസ്രിനയെ കൊലപ്പെടുത്തിയ ശേഷം അദ്നാൻ മറ്റൊരു മുറിയിൽ ജീവനൊടുക്കുകയായിരുന്നു.
ഇന്നലെ രാത്രി 7.48-ഓടെയാണ് കുളത്തൂർ സ്വദേശിയായ അദ്നാൻ നസ്രിനയുടെ വീട്ടിലെത്തിയത്. പിടിക്കപ്പെടാതിരിക്കാൻ വീടിന്റെ അടുക്കള ഭാഗത്തെ സിസിടിവി ക്യാമറ തിരിച്ചു വെച്ച ശേഷം അടുക്കള വഴി അകത്തുകയറി മുകൾനിലയിലെ മുറിയിൽ ഒളിച്ചിരുന്നു. രാത്രി എട്ട് മണിയോടെ മുറിയിലെത്തിയ നസ്രിനയെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.
സംഭവസമയം നസ്രിനയുടെ അമ്മയും സഹോദരങ്ങളും വീട്ടിലുണ്ടായിരുന്നു. കള്ളൻ കയറിയെന്ന് കരുതി പരിശോധിച്ചപ്പോഴാണ് നസ്രിനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ മുത്തശ്ശിയെയും ശ്വാസം മുട്ടിച്ച് കൊല്ലാൻ അദ്നാൻ ശ്രമിച്ചതായി വിവരമുണ്ട്. അദ്നാനെ മുറിയിൽ പൂട്ടിയിട്ട ശേഷം വീട്ടുകാർ നസ്രിനയുമായി ആശുപത്രിയിലേക്ക് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരികെ എത്തിയപ്പോഴാണ് അദ്നാനെ മുഖത്ത് സെല്ലോ ടേപ്പ് ചുറ്റി മരിച്ച നിലയിൽ കണ്ടെത്തിയത്.
അദ്നാന്റെ സ്വഭാവദൂഷ്യവും വീട്ടിൽ നിന്ന് പണം മോഷ്‌ടിച്ചതും നസ്രിന ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സഹോദരിമാരുടെ മക്കളായ ഇരുവരും ഒരേ വീട്ടിലായിരുന്നു താമസം. എന്നാൽ അടുത്തിടെ അദ്നാൻ വീട്ടുകാരുമായി പിണങ്ങി മാറി താമസിക്കുകയായിരുന്നു. ഈ പകയാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.
ഫോറൻസിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പ്രതികാരം തീർക്കാൻ യുവാവ് നടത്തിയ ഈ ക്രൂരതയുടെ ഞെട്ടലിലാണ് നാട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.




