സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കേന്ദ്ര സർക്കാർ നിയന്ത്രണം ശക്തമാക്കുന്നതായി റിപ്പോർട്ട്. അഞ്ച് മാസത്തിനിടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നീ പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്രം നൽകിയത് 1.95 ലക്ഷം ബ്ലോക്കിംഗ് ഓർഡറുകളെന്ന് കണക്കുകൾ. മാർച്ച് മുതൽ ജൂലൈ വരെയുള്ള കണക്കുകളാണിത്.
ഒരു ദിവസം ശരാശരി 1,275ഓളം ബ്ലോക്കിംഗ് ഓർഡറുകൾ ലഭിക്കുന്നുവെന്നാണ് റിപ്പോർട്ട്. അതായത് ഏകദേശം ഓരോ മിനിറ്റിലും ഒരു അക്കൗണ്ടോ പോസ്റ്റോ നീക്കം ചെയ്യാനുള്ള നിർദേശം പ്ലാറ്റ്‌ഫോമുകൾക്ക് ലഭിക്കുന്ന സാഹചര്യം.
ഏറ്റവും കൂടുതൽ നോട്ടീസ് ലഭിച്ചത് ഇൻസ്റ്റഗ്രാമിനാണ്. ഏകദേശം ഒരു ലക്ഷത്തോളം ബ്ലോക്കിംഗ് ഓർഡറുകളാണ് ഇൻസ്റ്റഗ്രാമിന് ലഭിച്ചത്. ഫേസ്ബുക്കിന് 80,000വും യൂട്യൂബിന് 15,000വും ഓർഡറുകൾ ലഭിച്ചു.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധം ശക്തമായ കാലയളവിലാണ് നോട്ടീസുകളിൽ വലിയ വർധനയുണ്ടായതെന്നാണ് വിവരം.
അതേസമയം, 2024 ഒക്ടോബർ മുതൽ 2025 ഒക്ടോബർ വരെ 19 ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കായി ആകെ 2,312 ബ്ലോക്കിംഗ് ഓർഡറുകൾ മാത്രമാണ് നൽകിയിരുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോഴാണ് നിലവിലെ കണക്കിലെ വൻ വർധന.
ഡീപ്‌ഫേക്ക് ഉള്ളടക്കങ്ങൾക്ക് പുറമെ വിദ്യാർഥി പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾ, കേന്ദ്ര സർക്കാരിന്റെ എഥനോൾ മിശ്രിത ഇന്ധന നയത്തെ വിമർശിക്കുന്ന ഉള്ളടക്കങ്ങൾ, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റുകൾ എന്നിവ നീക്കം ചെയ്തതായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആരോപിക്കുന്നുണ്ട്.
തന്റെ ചില പോസ്റ്റുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്തതായി ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാളും നേരത്തെ അവകാശപ്പെട്ടിരുന്നു.
അതേസമയം, ഉള്ളടക്കം നീക്കം ചെയ്യാനുള്ള കേന്ദ്ര നിർദേശങ്ങളുടെ നിയമപരമായ അടിസ്ഥാനവും ഓരോ കേസിലെയും കൃത്യമായ കാരണങ്ങളും സംബന്ധിച്ച് കൂടുതൽ വ്യക്തത ആവശ്യമാണ്. സോഷ്യൽ മീഡിയ നിയന്ത്രണം ശക്തമാകുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തെയും ഡിജിറ്റൽ അവകാശങ്ങളെയും എങ്ങനെ ബാധിക്കുമെന്നതും ചർച്ചയാകുകയാണ്.




