തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണം, വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി നിർദേശം. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവിനു വേണ്ടിയാണ് വിചാരണ നീട്ടിയത്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ തീരുമാനിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ ഇതുവരെ ഉത്തരവ് പുറത്ത് ഇറങ്ങിയിട്ടില്ല.
നേരത്തെ കേസില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. വിചാരണക്കോടതി മാറ്റിയതിനെതിരെ ബഷീറിന്റെ ഭാര്യ ജസീല സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. സര്‍ക്കാരിനും കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനുമാണ് കോടതി നോട്ടീസയച്ചത്. ഒരാഴ്ചക്കകം മറുപടി നല്‍കണം.
വിചാരണക്കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ജസീലയുടെ ഹര്‍ജിയിലെ ആവശ്യം. തിരുവനന്തപുരം സെഷന്‍സ് കോടതി ഒന്നില്‍ നിന്ന് നാലാം കോടതിയിലേക്ക് കേസ് മാറ്റിയിരുന്നു. വിചാരണ പഴയ കോടതിയിലേക്ക് മാറ്റണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കോടതി മാറ്റം പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരമാണെന്നും നീതിപൂര്‍വമായ വിചാരണ നടക്കുമോ എന്നതില്‍ ആശങ്കയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിചാരണക്ക് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ആറ് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിചാരണ ആരംഭിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ബഷീറിനെ 2019 ഓഗസ്റ്റ് 3-നാണ് കാറിടിച്ച് കൊലപ്പെടുത്തിയത്.




