കൊല്ലം: കുളത്തൂപ്പുഴയിൽ മാതാവിന്റെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് പൂജ നടത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുളത്തൂപ്പുഴ ആർ.പി.എൽ. 2എഫ് ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ചിന്നത്താമ (80)യുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി ആരെയും അറിയിക്കാതെ മുറിക്കുള്ളിൽ സൂക്ഷിച്ച് പൂജ ചെയ്തത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് കൃഷ്ണസ്വാമി.
കൃഷ്ണസ്വാമിയുടെ മകൾ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മറ്റ് ബന്ധുക്കളെയും കുളത്തൂപ്പുഴ പൊലീസിനെയും വിവരം അറിയിച്ചു.
ബുധനാഴ്ചയാണ് ചിന്നത്താമ മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മരണവിവരം പുറത്തറിയിക്കാതെ മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിച്ച് പൂജ നടത്തുകയായിരുന്നു. കൃഷ്ണസ്വാമിയും അമ്മയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.
പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൃതദേഹം പുഴുവരിച്ച് തുടങ്ങിയതായി കണ്ടെത്തി. മൃതദേഹം ദിവസവും നനഞ്ഞ തുണികൊണ്ട് തുടയ്ക്കുകയും പൗഡർ പുരട്ടുകയും ചന്ദനത്തിരി കത്തിച്ച് പൂജ നടത്തുകയും ചെയ്തിരുന്നുവെന്ന് കൃഷ്ണസ്വാമി പൊലീസിനോട് മൊഴി നൽകിയതായി അധികൃതർ അറിയിച്ചു.
കുളത്തൂപ്പുഴ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.




