തിരുവനന്തപുരം: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ കെഎസ്ആർടിസി സൗജന്യ യാത്ര നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ബിജെപിയും മഹിളാമോർച്ചയും രംഗത്ത്. വിവിധയിടങ്ങളിൽ കെഎസ്ആർടിസി ബസുകളിൽ കയറി ടിക്കറ്റെടുക്കാതെ യാത്ര ചെയ്തായിരുന്നു മഹിളാമോർച്ച പ്രവർത്തകരുടെ പ്രതിഷേധം.
തിരുവനന്തപുരത്ത് പ്രതിഷേധവുമായെത്തിയ മഹിളാമോർച്ച പ്രവർത്തകർക്ക് വനിതാ കണ്ടക്ടർ സൗജന്യ ടിക്കറ്റ് നൽകിയത് കൗതുകമായി. സർക്കാർ ഉത്തരവ് ലഭിക്കാതെ സൗജന്യ യാത്ര അനുവദിക്കാനാവില്ലെന്നും, പ്രതിഷേധക്കാർക്ക് പകരമായി തന്റെ കയ്യിൽ നിന്ന് പണം നൽകുമെന്നും കണ്ടക്ടർ വ്യക്തമാക്കി. കൊല്ലത്ത് ബസിൽ പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട്, കോഴിക്കോട് ജില്ലകളിൽ പ്രതിഷേധം സമാധാനപരമായിരുന്നു.
പതിനഞ്ചാം തീയതി മുതൽ സൗജന്യ യാത്ര എന്നായിരുന്നു കോൺഗ്രസ് വാഗ്ദാനമെന്ന് മഹിളാമോർച്ച നേതാവ് നവ്യ ഹരിദാസ് പറഞ്ഞു. “സത്യപ്രതിജ്ഞ വൈകിയത് തങ്ങളുടെ കുറ്റമല്ല. കേരളത്തിനൊപ്പം ഫലം വന്ന മറ്റ് സംസ്ഥാനങ്ങളിൽ സൗജന്യ യാത്ര നടപ്പിലാക്കി തുടങ്ങി. സർക്കാർ ഉത്തരവ് വരുന്നത് വരെ പ്രതിഷേധം തുടരും,” നവ്യ ഹരിദാസ് വ്യക്തമാക്കി.
അതേസമയം, ബിജെപിയുടെ പ്രതിഷേധത്തിനെതിരെ വ്യാപകമായ പരിഹാസവും ഉയരുന്നുണ്ട്. പുതിയ സർക്കാർ അധികാരമേൽക്കുകയോ മന്ത്രിസഭ രൂപീകരിക്കുകയോ ചെയ്യുന്നതിന് മുൻപേ നടത്തുന്ന ഈ സമരം ‘കോമാളിത്തരമാണെന്ന്’ പലരും വിമർശിക്കുന്നു. “സമയം ഒരുപാട് വൈകിപ്പോയി, അല്പം കൂടി നേരത്തെ ആക്കാമായിരുന്നു” എന്നും “ആദ്യം സത്യപ്രതിജ്ഞ കഴിയട്ടെ” എന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുകയാണ്.




