നിയുക്ത മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ രമേശ് ചെന്നിത്തലയെ സന്ദർശിച്ച് വി.ഡി സതീശൻ. രമേശ് ചെന്നിത്തല തനിക്ക് ജ്യേഷ്ഠതുല്യനാണെന്നും അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും പിന്തുണയും തനിക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പാണെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ചെന്നിത്തലയ്ക്കുണ്ടായിരുന്ന അതൃപ്തികൾ പരിഹരിക്കാനാണ് സതീശൻ നേരിട്ടെത്തിയത്.
“രമേശ് ചെന്നിത്തലയുടെ വീട് എനിക്ക് അപരിചിതമല്ല. ചെറുപ്പം മുതൽ ഞാൻ വന്നുപോകുന്ന വീടാണിത്. കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവായപ്പോഴും ഞങ്ങൾ ഒരുമിച്ചാണ് നിയമസഭയിലേക്ക് പോയത്. എന്റെ നേതാവാണ് അദ്ദേഹം,” സതീശൻ വ്യക്തമാക്കി. ചെന്നിത്തല മന്ത്രിസഭയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, അക്കാര്യം പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹവുമായി ആലോചിച്ച് മാത്രമേ മുന്നോട്ട് പോകൂ എന്നും സതീശൻ മറുപടി നൽകി. വി.ഡി സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷമുണ്ടെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഹൈക്കമാൻഡ് എടുത്ത തീരുമാനത്തെ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നു. കേരളത്തെ എൽഡിഎഫ് ഭരണത്തിൽ നിന്ന് മോചിപ്പിക്കുക എന്ന വലിയ ദൗത്യമാണ് സതീശനെ പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്. അത് എല്ലാവരും ചേർന്ന് നിറവേറ്റും. മന്ത്രിസഭയിൽ ചേരുന്ന കാര്യത്തിൽ യാതൊരു ഉപാധികളും വെച്ചിട്ടില്ലെന്നും അക്കാര്യം പാർട്ടി തീരുമാനിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
തുടക്കത്തിൽ മുതിർന്ന നേതാക്കൾക്കൊപ്പമാണ് സതീശൻ എത്തിയതെങ്കിലും പിന്നീട് ഇരുവരും മാത്രമായി അടച്ചിട്ട മുറിയിൽ സംസാരിച്ചു. ഇതിന് ശേഷമാണ് ഇരുവരും മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ അവസാനിച്ചുവെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നുമുള്ള വ്യക്തമായ സൂചനയാണ് ഈ കൂടിക്കാഴ്ച നൽകുന്നത്.




