കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനിരിക്കെ യു.ഡി.എഫ് മുന്നണിയിൽ അസ്വാരസ്യങ്ങൾ പുകയുന്നു. ഇന്ന് ഉച്ചയ്ക്ക് വിളിച്ചുചേർത്ത യു.ഡി.എഫ് യോഗത്തിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കാനാണ് ലീഗ് തീരുമാനം.
മുഖ്യമന്ത്രി പ്രഖ്യാപനം വന്ന ശേഷം മാത്രമേ ലീഗ് നേതാക്കൾ തിരുവനന്തപുരത്തേക്ക് തിരിക്കൂ. ഇതിന് മുന്നോടിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേരും. പൊതുസമൂഹം ആഗ്രഹിക്കുന്നത് സതീശൻ മുഖ്യമന്ത്രിയാകാനാണെന്നും ആ നിലപാടിൽ മാറ്റമില്ലെന്നും ലീഗ് ഹൈക്കമാൻഡ് പ്രതിനിധികളെ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, തിരുവനന്തപുരത്തെ കെ.പി.സി.സി ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരു മണിക്ക് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും. ഹൈക്കമാൻഡ് തീരുമാനിച്ച പേര് മുദ്രവെച്ച കവറിൽ നിരീക്ഷകർ യോഗത്തിൽ അവതരിപ്പിക്കും. എ.ഐ.സി.സി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്, ദീപാദാസ് മുൻഷി എന്നിവർ യോഗത്തിൽ പങ്കെടുക്കും.
ഡൽഹിയിൽ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും നടത്തിയ സുദീർഘമായ ചർച്ചകൾക്കൊടുവിലാണ് പേര് തീരുമാനിച്ചത്. തീരുമാനത്തിന് മുൻപായി എ.കെ ആന്റണി, കൊടിക്കുന്നിൽ സുരേഷ് എന്നിവരുമായും മുൻ കെ.പി.സി.സി അധ്യക്ഷന്മാരുമായും രാഹുൽ ഗാന്ധി സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചാലുടൻ യു.ഡി.എഫ് നേതാക്കൾ ഇന്ന് തന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും. ലീഗിന്റെ വിട്ടുനിൽക്കൽ കോൺഗ്രസ് ക്യാമ്പിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.




