കേരളത്തിലെ കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം പരിഹരിക്കാൻ ഹൈക്കമാൻഡ് നേരിട്ട് കളത്തിലിറങ്ങുന്നു. സംസ്ഥാനത്തെ പൊതുവികാരം നേരിട്ട് വിലയിരുത്താൻ മൂന്ന് രഹസ്യ നിരീക്ഷകരെ എഐസിസി നിയോഗിച്ചു. ഇതിനിടെ, സമവായ ചർച്ചകൾക്കായി കെപിസിസി മുൻ അധ്യക്ഷന്മാരെ അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചു.
മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഗ്രൂപ്പുകൾക്കിടയിലും നേതാക്കൾക്കിടയിലും തർക്കം മുറുകുന്ന സാഹചര്യത്തിലാണ് എഐസിസി സീക്രട്ട് ഒബ്സർവേഴ്സിനെ നിയോഗിച്ചത്. ജനവികാരവും അണികളുടെ താൽപ്പര്യവും നേരിട്ട് മനസ്സിലാക്കി ഇവർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും.
അതേസമയം, പ്രശ്നപരിഹാരത്തിനായി രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരം കെ. സുധാകരനും കെ. മുരളീധരനും നാളെ ഡൽഹിയിലെത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തും. ഹൈക്കമാൻഡ് എടുത്ത തീരുമാനം സുധാകരനെ ബോധ്യപ്പെടുത്താനാണ് ഈ കൂടിക്കാഴ്ചയെന്നാണ് സൂചന. ഈ ചർച്ചകൾ വിജയിച്ചാൽ ഉടൻ തന്നെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടായേക്കും.
മുഴുവൻ മുൻ പിസിസി അധ്യക്ഷന്മാരെയും ചർച്ചയ്ക്കായി ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ നടത്തിയ കൂടിക്കാഴ്ചയിലാണ് മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി തേടാൻ തീരുമാനമായത്. എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്കും വിളിപ്പേെയെത്തി. എന്നാൽ, നിലവിലെ തർക്കം വിജയത്തിന്റെ ശോഭ കെടുത്തുന്നതാണെന്ന് വിമർശിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിലേക്കില്ലെന്നും തന്റെ നിലപാട് നേതൃത്വത്തെ അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് അണികൾക്കിടയിൽ വലിയ അതൃപ്തിക്ക് കാരണമാകുന്നുണ്ട്. ഹൈക്കമാൻഡിന്റെ ഈ അവസാനവട്ട നീക്കങ്ങളിലൂടെ അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.




