കൊല്‍ക്കത്ത: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യവും മാംസവും ഉള്‍പ്പെടെയുള്ള ബംഗാളി ഭക്ഷണശീലങ്ങള്‍ നിയന്ത്രിക്കപ്പെടുമെന്ന് മമത പറഞ്ഞു. ഞായറാഴ്ച പുരുലിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രൂക്ഷ വിമര്‍ശനം.
നിങ്ങള്‍ക്ക് മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കാന്‍ കഴിയില്ലെന്നാണ് ബിജെപി പറയുന്നത്. പാര്‍ട്ടി ഒരു മതത്തെയും ബഹുമാനിക്കുന്നില്ലെന്നും കലാപങ്ങള്‍ നടത്തുകയാണെന്നും ആദിവാസികളെ ചൂഷണം ചെയ്യുകയാണെന്നും അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം ഉയരുകയാണെന്നും മമത ബാനർജി പറഞ്ഞു.
രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി വിഭജനവും അക്രമവും വളർത്തുകയാണെന്ന് മമത വിമർശിച്ചു. കലാപത്തിന് പ്രേരിപ്പിച്ചാണ് പാർട്ടി അധികാരത്തിലെത്തുന്നതെന്നും മമത ആരോപിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആദിവാസികൾക്കും സ്ത്രീകൾക്കും നേരെയുള്ള ആക്രമണങ്ങൾ കൂടുതലാണ്. സംസ്ഥാനത്തിന് പുറത്തുള്ള ബംഗാളി സംസാരിക്കുന്ന ആളുകളുടെ സുരക്ഷയെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചു. “ബംഗാളി സംസാരിക്കുന്ന ഞങ്ങളുടെ ആളുകൾ മറ്റ് സംസ്ഥാനങ്ങളിൽ ആക്രമിക്കപ്പെടുന്നു. ഞങ്ങൾ ആരെയും അടിച്ചമർത്തുന്നില്ല,” അവർ പറഞ്ഞു.




