തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് ആഭരണങ്ങൾ കാണാതായി എന്ന തരത്തിൽ പുറത്തുവന്ന പൊലീസ് റിപ്പോർട്ടുകൾ പൂർണ്ണമായും തള്ളി ക്ഷേത്രം ഭരണസമിതി. കാണാതായി എന്ന് പൊലീസ് പറയുന്ന ആഭരണങ്ങളെല്ലാം ക്ഷേത്രത്തിൽ സുരക്ഷിതമാണെന്ന് ഭരണസമിതി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. വിവാദമായ ‘വൈര നാമം’ ഉൾപ്പെടെയുള്ള ആഭരണങ്ങൾ ലോക്കറിലുണ്ടെന്നും ഇതിന്റെ താക്കോലുകൾ നമ്പിമാരുടെ കൈകളിൽ ഭദ്രമാണെന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജില്ലാ ജഡ്ജി അധ്യക്ഷനായ ഭരണസമിതിക്ക് റിപ്പോർട്ട് നൽകി.
സംസ്ഥാന പൊലീസ് മേധാവിക്കുവേണ്ടി എഡിജിപി, സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ പൂർണ്ണമായും തെറ്റാണെന്നാണ് ഭരണസമിതി വ്യക്തമാക്കുന്നത്. മാത്രമല്ല, ഇത്തരത്തിൽ വസ്തുതാവിരുദ്ധമായ റിപ്പോർട്ട് തയ്യാറാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു. ഡിജിപിയുടെ റിപ്പോർട്ടിൽ നഷ്ടപ്പെട്ടു എന്ന് രേഖപ്പെടുത്തിയിരിക്കുന്ന വൈര നാമവും വിളക്കും ഉൾപ്പെടെയുള്ളവ ശ്രീകോവിലിനുള്ളിൽ തന്നെയുണ്ടെന്ന് ഭരണസമിതി യോഗത്തിന് ശേഷം ഭാരവാഹികൾ അറിയിച്ചു. ഭക്തർ സമർപ്പിച്ച സ്വർണ്ണനാണയങ്ങളുടെയും കട്ടകളുടെയും കൃത്യമായ കണക്കുകൾ ക്ഷേത്രത്തിലുണ്ട്. ഇവയെല്ലാം കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് സൂക്ഷിച്ചിരിക്കുന്നത്.
ചെമ്പകത്തിൻമൂട് നട വഴിയുള്ള പ്രവേശനം ക്ഷേത്ര സ്ഥാനിക്കും രാജകുടുംബാംഗങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതാണെന്നും ഭരണസമിതി ഓർമ്മിപ്പിച്ചു. മറ്റാർക്കും ഈ വഴി പ്രവേശനമില്ല. ക്ഷേത്രത്തിലെ സുരക്ഷാ കാര്യങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്നും, പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റായ പരാമർശങ്ങൾ ഭക്തർക്കിടയിൽ ആശങ്കയുണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ എന്നും ഭരണസമിതി കൂട്ടിച്ചേർത്തു.




