ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യഅത്താഴത്തിന്റെയും വിനയത്തിന്റെ ഉദാത്ത മാതൃകയായ കാൽകഴുകൽ ശുശ്രൂഷയുടെയും ഓർമ്മ പുതുക്കലാണ് ഈ ദിനം. വിശുദ്ധ വാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ പെസഹ ആചരണത്തിനായി ദേവാലയങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
യേശുദേവൻ തന്റെ പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും മുൻപ് ശിഷ്യന്മാർക്കൊപ്പം നടത്തിയ അന്ത്യഅത്താഴത്തിന്റെ പുണ്യസ്മരണകളാണ് ഇന്ന് വിശ്വാസികൾ പങ്കുവയ്ക്കുന്നത്. വിരുന്നിനിടെ അപ്പവും വീഞ്ഞും വാഴ്ത്തി വിഭജിച്ച് ശിഷ്യർക്ക് നൽകിക്കൊണ്ട് യേശു പരിശുദ്ധ കുർബാന സ്ഥാപിച്ചതിന്റെ ഓർമ്മ പുതുക്കലാണ് ഈ ആചരണം.
അധികാരമല്ല സേവനമാണ് വലുതെന്ന് ലോകത്തെ പഠിപ്പിക്കാനായി യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിച്ചു. ഇതിന്റെ സ്മരണയ്ക്കായി ദേവാലയങ്ങളിൽ ഇന്ന് കാൽകഴുകൽ ശുശ്രൂഷ നടക്കും. തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് പേരുടെ പാദങ്ങൾ മുഖ്യകാർമ്മികൻ കഴുകി ചുംബിക്കുന്ന ഈ ചടങ്ങ് വിനയത്തിന്റെ വലിയ സന്ദേശമാണ് വിശ്വാസികൾക്ക് നൽകുന്നത്.
ദേവാലയങ്ങളിലെ ശുശ്രൂഷകൾക്ക് ശേഷം വീടുകളിൽ പെസഹ അപ്പം മുറിക്കൽ ചടങ്ങുകൾ നടക്കും. കുടുംബാംഗങ്ങൾ ഒത്തുചേർന്ന് പ്രാർത്ഥനാനിർഭരമായി അപ്പം മുറിച്ചു പങ്കിടും. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശുദ്ധ വാരത്തിൽ പെസഹ വ്യാഴത്തോടെ പ്രാർത്ഥനാ ചടങ്ങുകൾ കൂടുതൽ തീവ്രമാകും.
നാളെ ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ലോകമെമ്പാടും ദുഃഖവെള്ളിയാഴ്ച ആചരിക്കും. സ്നേഹിക്കാനും സേവിക്കാനും പഠിപ്പിച്ച ക്രിസ്തുവിന്റെ ഓർമ്മകളിൽ ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹം പ്രാർത്ഥനാനിരതരാണ്.




