പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് തിരിച്ചടിയായി വിപണിയിൽ വിലവർധനയ്ക്ക് സാധ്യത. മെമ്മറി ചിപ്പുകളുടെ വില ഉയർന്നതോടെ രാജ്യത്തെ പ്രമുഖ ബ്രാൻഡുകൾ ഫോൺ വിലയിൽ 15 ശതമാനം വരെ വർധന വരുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഡിജിറ്റൽ യുഗത്തിൽ ഒഴിവാക്കാനാവാത്ത സ്മാർട്ട്ഫോണുകൾക്ക് ഇനി വില കൂടും. മെമ്മറി ചിപ്പുകളുടെ വിലയിലുണ്ടായ കുത്തനെയുള്ള വർധനയാണ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളെ വില കൂട്ടാൻ പ്രേരിപ്പിക്കുന്നത്. കൗണ്ടർപോയിന്റ് റിസർച്ചിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, വിപണിയിലുള്ള ഏകദേശം 80 ഓളം പ്രമുഖ മോഡലുകളുടെ വില വരും ദിവസങ്ങളിൽ വർധിച്ചേക്കാം.
പ്രധാനമായും 15,000 രൂപയ്ക്ക് താഴെയുള്ള സ്മാർട്ട്ഫോണുകളെയാണ് ഈ വിലവർധന കാര്യമായി ബാധിക്കുക. ഈ വിഭാഗത്തിലുള്ള ഫോണുകളുടെ മെമ്മറി ചിപ്പുകൾക്ക് 20 ശതമാനം വരെ വില ഉയർന്നിട്ടുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കമ്പനികൾ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുത്തിയേക്കും.
വില വർധന ഒഴിവാക്കാൻ ചില കമ്പനികൾ ഫോണുകളുടെ ഫീച്ചറുകളിൽ മാറ്റം വരുത്താനും ആലോചിക്കുന്നുണ്ട്. ഉദാഹരണത്തിന്, 128 ജിബി മെമ്മറി നൽകിയിരുന്ന സ്ഥാനത്ത് അത് 64 ജിബിയായി കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യൻ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ, ഉപഭോക്താക്കൾക്ക് ഒന്നെങ്കിൽ കൂടുതൽ പണം നൽകേണ്ടി വരും, അല്ലെങ്കിൽ കുറഞ്ഞ സ്റ്റോറേജ് സൗകര്യങ്ങളിലേക്ക് മാറേണ്ടി വരും.




