കൊല്ലം: തെന്മലയിൽ വനത്തിനുള്ളിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി. തെന്മല ഡാം ജംഗ്ഷന് സമീപത്തെ വനത്തിലാണ് അവശിഷ്ടങ്ങൾ കണ്ടത്. സംഭവത്തിൽ തെന്മല പോലീസ് അന്വേഷണം ആരംഭിച്ചു. തെന്മല ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനമേഖലയിലാണ് മനുഷ്യന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിറക് ശേഖരിക്കാനായി വനത്തിനുള്ളിൽ പോയ സ്ത്രീകളാണ് തലയോട്ടി അടക്കമുള്ള ഭാഗങ്ങൾ ആദ്യം കണ്ടത്. തുടർന്ന് ഇവർ വിവരമറിയിച്ചതിനെ തുടർന്ന് തെന്മല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അസ്ഥികൂടത്തിന് സമീപത്തുനിന്നായി വസ്ത്രങ്ങളും ചെരുപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടാതെ മരത്തിൽ ദ്രവിച്ച നിലയിൽ ഒരു കയറും കണ്ടെത്തി. ഇത് ഒരു പുരുഷന്റെ അസ്ഥികൂടമാണെന്നും തൂങ്ങിമരിച്ചതാകാം എന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. തെന്മല പോലീസിനൊപ്പം ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തി.
2024 ജൂലൈയിൽ ഈ പ്രദേശത്തുനിന്ന് ഒരാളെ കാണാതായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആ വ്യക്തിയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഡിഎൻഎ പരിശോധന അടക്കമുള്ള നടപടികൾക്ക് ശേഷം മാത്രമേ മരിച്ചയാളെ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു.




