രാജസ്ഥാൻ: സംസ്ഥാനത്തെ 611 സ്കൂളുകൾക്ക് സ്വന്തമായി കെട്ടിടമില്ലെന്ന് സർക്കാർ രേഖകൾ. താൽക്കാലിക സംവിധാനങ്ങളിലാണ് ഈ സ്കൂളുകൾ പ്രവർത്തിക്കുന്നത്. കെട്ടിടമില്ലാത്ത 611 സ്കൂളുകളിൽ പത്ത് എണ്ണം പെൺകുട്ടികളുടെ സ്കൂളുകളാണെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ 2,047 സ്കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ലെന്നും 1,049 സ്കൂളുകളിൽ കുടിവെള്ള സൗകര്യമില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ജയ്പൂരിൽ മാത്രം 38 സ്കൂളുകളാണ് സ്വന്തമായി കെട്ടിടമില്ലാതെ പ്രവർത്തിക്കുന്നത്.
ജയ്പൂരിലും അൽവാറിലും രണ്ട് വീതം പെൺകുട്ടികളുടെ സ്കൂളുകൾക്ക് കെട്ടിടമില്ല. ബാർമർ, ചുരു, ദുൻഗർപൂർ, കരൗളി, കോട്ട, രാജ്സമന്ദ് ജില്ലകളിലും കെട്ടിടമില്ലാത്ത പെൺകുട്ടികളുടെ സ്കൂളുകളുണ്ട്.
അതിനിടെ, സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കാനെത്തിയ സി.ജെ.പി പ്രവർത്തകർക്ക് നേരെ ജയ്പൂരിൽ ആക്രമണമുണ്ടായതായി ആരോപണം. വെള്ളിയാഴ്ച ജയ്പൂരിന് സമീപം ബഗ്രുവിലെ സർക്കാർ സ്കൂളിലേക്ക് പരിശോധനയ്ക്കായി പോകുന്നതിനിടെയാണ് കോക്രോച്ച് ജനതാ പാർട്ടി അഥവാ സി.ജെ.പിയുടെ സഹകൺവീനർ അശുതോഷ് റങ്കയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെ ആക്രമണമുണ്ടായത്.
സ്കൂൾ കാലിത്തൊഴുത്തിൽ പ്രവർത്തിക്കുന്നുവെന്ന ആരോപണം പരിശോധിക്കാനായിരുന്നു സംഘത്തിന്റെ സന്ദർശനം. ആക്രമണത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് സി.ജെ.പി ആരോപിച്ചു. എന്നാൽ ആരോപണത്തിൽ ബി.ജെ.പിയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.
കൻവാർപുരയിലെ സ്കൂളിലേക്ക് പോകുന്നതിനിടെയാണ് സി.ജെ.പി പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് വിവരം. ആക്രമണത്തിൽ കാറിന്റെ ജനൽച്ചില്ലുകൾ തകർന്നതായും സംഘം ആരോപിച്ചു.
സംസ്ഥാനത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ദയനീയാവസ്ഥ പുറത്തുവന്നതോടെ സംഭവത്തിൽ രാഷ്ട്രീയ ആരോപണങ്ങളും ശക്തമാകുകയാണ്.




