ഭാരം അധികമാണെന്ന ഒറ്റ കാരണത്താൽ എത്ര യാത്രക്കാർക്കാണ് അവരുടെ പ്രിയപ്പെട്ട സാധനങ്ങൾ എയർപോർട്ടിൽ ഉപേക്ഷിച്ചു യാത്ര ചെയ്യേണ്ടി വരുന്നത്. അതിന്റെ വേദന അത്രത്തോളം വലുതാണ്. എന്നാലേ ഇതേ ഭാര പരിധി റെയിൽവേ സ്റ്റേഷനുകളിലും വരാൻ പോകുകയാണ്. റെയിൽവേ ലഗേജിന് ഇനി മുതൽ നിയന്ത്രണമുണ്ടാകുമെന്ന് സാരം. തുടക്കത്തിൽ രാജ്യത്തെ ചില പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിലാണ് ഈ രീതി നടപ്പിലാക്കാൻ പോകുന്നത്. ഭാര പരിധി നിലവിലുണ്ടെങ്കിലും ഇനി മുതൽ കർശനമാക്കാനാണ് റെയിൽവേയുടെ തീരുമാനം.
റെയിൽവേ സ്റ്റേഷനുകളിൽ യാത്ര ചെയ്യുമ്പോൾ നിശ്ചിത മാനദണ്ഡങ്ങൾക്കനുസരിച്ചേ ലഗേജ് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. ലഗേജുമായി പോകുന്ന യാത്രക്കാൻ സ്റ്റേഷനുകളിലെ ഇലക്ട്രോണിക് വേയിങ് മെഷീനുകളിൽ ലഗേജ് പരിശോധിക്കേണ്ടതുണ്ട്. പരിധിയിൽ കൂടുതൽ ലഗേജ് കൊണ്ടുപോകുന്നവരിൽ നിന്നും അധിക ചാർജുകളോ പിഴയോ ഈടാക്കും. എന്നാൽ ഒരോ യാത്രാ ക്ലാസിനനുസരിച്ച് കൊണ്ടുപോകുന്ന ലഗേജിന്റെ പരിധിയിലും നിരക്കിലും വ്യത്യാസമുണ്ടാകും.
എസി ഫസ്റ്റ് ക്ലാസിന് 70 കിലോഗ്രാം, എസി ടു ടയറിന് 50 കിലോഗ്രാം, എസി ത്രീ ടയറിനും സ്ലീപ്പർ ക്ലാസിനും 40 കിലോഗ്രാം, ജനറൽ ക്ലാസിന് 35 കിലോഗ്രാം വീതവുമാണ് സാധനങ്ങൾ കൊണ്ടുപോകാൻ സാധിക്കുക. എന്നാൽ ഭാര പരിധിക്കുള്ളിൽ വന്നാലും സ്ഥലം തടസ്സപ്പെടുത്തുന്ന രീതിയിൽ ലഗേജ് വച്ചാൽ പിഴ ഈടാക്കുമെന്നും റെയിൽവേ വ്യക്തമാക്കി. പ്രയാസമൊന്നും കൂടാതെ സുഖകരമായി ട്രെയിൻ യാത്ര ചെയ്യാൻ, പ്രത്യേകിച്ചും ദീർഘദൂര യാത്രക്കാർക്ക് സൗകര്യമൊരുക്കുക എന്നാണ് റെയിൽവേ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുകൂടാതെ യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുക, അധിക വരുമാനം എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.
പ്രയാഗ് രാജ് ജംക്‌ഷൻ, പ്രയാഗ്‌രാജ് ചിയോകി, സുബേദാർഗഞ്ച്, കാൺപൂർ, മിർസാപൂർ, തുണ്ട്‌ല, അലിഗഡ്, ഗോവിന്ദ്പുരി, ഇറ്റാവ, അലിഗഡ് ജംക്‌ഷൻ എന്നിവയുൾപ്പെടെ എൻസിആർ സോണിന് കീഴിലുള്ള റെയിൽവേ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ പുതിയ സംവിധാനം ആരംഭിക്കുന്നത്. ഈ സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാർക്ക് പരിശോധനകളെല്ലാം കഴിഞ്ഞാൽ മാത്രമേ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ. ഇതുകൊണ്ടും തീർന്നില്ല, റെയില്‍വേ സ്റ്റേഷനുകളില്‍ എയര്‍പോര്‍ട്ടിലേതിന് സമാനമായി പ്രീമിയം സ്റ്റോറുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്. വസ്ത്രങ്ങളും ചെരുപ്പുകളും ഇലക്ട്രോണിക് ഉല്‍പന്നങ്ങളുമടക്കം സാധനങ്ങൾ ലഭ്യമാക്കുന്ന തരത്തിലായിരിക്കും ഷോപ്പുകള്‍ക്ക് അനുമതി നല്‍കുക.




