കോഴിക്കോട് ഈസ്റ്റ് മൂഴിക്കലിൽ പത്താം ക്ലാസ്സുകാരിയെ കൊലപ്പെടുത്തി ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. മൂഴിക്കൽ സ്വദേശിനി 16 വയസ്സുകാരി നസ്രീനയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം സഹോദരി പുത്രനായ അദ്നാൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയാണ് നാടിനെ ഞെട്ടിച്ച സംഭവം പുറംലോകമറിയുന്നത്.
ഇന്നലെ അർധരാത്രിയിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മുറികളിലായാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടക്കുമ്പോൾ വീട്ടിൽ മറ്റു കുടുംബാംഗങ്ങൾ ഉണ്ടായിരുന്നുവെങ്കിലും രാവിലെയാണ് വിവരം ശ്രദ്ധയിൽപ്പെട്ടത്. പതിനഞ്ച് കിലോമീറ്റർ അകലെ താമസിക്കുന്ന അദ്നാൻ അർധരാത്രിയിൽ എങ്ങനെ വീട്ടിലെത്തി എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
കുടുംബങ്ങൾ തമ്മിൽ നേരത്തെ ചില തർക്കങ്ങൾ നിലനിന്നിരുന്നതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. വീടിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. സംഭവസ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
നിലവിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. ചേവായൂർ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




