കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അനധികൃത ടാക്‌സികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് വ്യാപക പരിശോധന നടത്തി.
ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലത്തിന്റെ പ്രത്യേക നിർദ്ദേശപ്രകാരം മധ്യമേഖലാ രണ്ടിന്റെ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ സജി പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വിമാനത്താവളത്തിൽ അനധികൃതമായി സർവീസ് നടത്തുന്ന ടാക്‌സികളെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി. എറണാകുളം ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിൽ അങ്കമാലി, ആലുവ, പെരുമ്പാവൂർ, കാലടി മേഖലകൾ കേന്ദ്രീകരിച്ച് നാല് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത്.
വിമാനത്താവളത്തിലേക്കും തിരിച്ചും പെർമിറ്റില്ലാതെ വാടക സർവീസ് നടത്തുന്ന വാഹനങ്ങൾ ഉൾപ്പെടെ വിവിധ ഗതാഗത നിയമലംഘനങ്ങളാണ് പരിശോധിച്ചത്.
അനധികൃത ടാക്‌സി സർവീസ്, വാഹനങ്ങളിലെ അനധികൃത രൂപമാറ്റം, നികുതി അടയ്ക്കാതെയുള്ള സർവീസ്, ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ, രജിസ്‌ട്രേഷൻ ലംഘനം, സൈഡ് നമ്പർ പ്രദർശിപ്പിക്കാത്തത്, ഹെൽമറ്റ് ധരിക്കാതെയുള്ള യാത്ര എന്നിവ ഉൾപ്പെടെ ആകെ 68 കേസുകൾ രജിസ്റ്റർ ചെയ്തു.
നിരവധി അനധികൃത ടാക്‌സികൾക്കെതിരെ പ്രത്യേകമായി ചലാൻ തയ്യാറാക്കി നിയമനടപടികൾ സ്വീകരിച്ചു. ആകെ ഒരു ലക്ഷത്തി 47,000 രൂപ കോമ്പൗണ്ടിംഗ് ഫീസായി ഈടാക്കി.
അനധികൃത ടാക്‌സി സർവീസുകൾ തിരഞ്ഞെടുക്കുന്നതിലൂടെ അപകടമുണ്ടായാൽ യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയോ മറ്റ് നിയമപരമായ സംരക്ഷണങ്ങളോ ലഭിക്കാതെ പോകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
വിമാനത്താവളവുമായി ബന്ധപ്പെട്ട അനധികൃത ടാക്‌സി പ്രവർത്തനങ്ങൾ പൂർണമായും തടയുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി പ്രത്യേക പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് എറണാകുളം ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് ബിജു ഐസക് അറിയിച്ചു.




