തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലകളിൽ ലംഘനം നടത്തുന്നതും അമൂല്യവസ്തുക്കൾ കാണാതായതുമായി ബന്ധപ്പെട്ടും കവടിയാർ കൊട്ടാരത്തിലെ നിത്യസന്ദർശകർക്കെതിരെ സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് ഞെട്ടിക്കുന്ന റിപ്പോർട്ട് നൽകി. ക്ഷേത്രത്തിലെ കർശനമായ സുരക്ഷാ സംവിധാനങ്ങൾ കാറ്റിൽപ്പറത്തുന്നത് കൊട്ടാരവുമായി അടുത്ത ബന്ധമുള്ള ‘അടുപ്പക്കാരാണ്’ എന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. സുരക്ഷ ലംഘിക്കുന്നവർ കവടിയാർ കൊട്ടാരത്തിലെ നിത്യസന്ദർശകരും കൊട്ടാരം പ്രതിനിധി ആദിത്യവർമ്മയുടെ അതീവ അടുപ്പക്കാരുമാണെന്ന് ഡി.ജി.പിയുടെ റിപ്പോർട്ടിൽ വ്യക്തമായി പറയുന്നു.
ക്ഷേത്രത്തിലെ ‘ചെമ്പകത്തുമൂട്’ പ്രവേശന കവാടത്തിലെ നിർബന്ധിത സുരക്ഷാ പരിശോധനകളും സ്ക്രീനിംഗും പൂർണ്ണമായി ലംഘിച്ച്, യാതൊരു പരിശോധനയുമില്ലാതെ ക്ഷേത്രത്തിലേക്ക് സ്ഥിരമായി കയറിയിറങ്ങുന്ന പ്രമുഖരുടെ പേരുകൾ പോലീസ് റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നുണ്ട്. ഗണപതി വി. അയ്യർ, രാജേഷ് കഴക്കൂട്ടം, ജിം അരുൺ, കോട്ടക്കൽ ഷൈജു, പദ്മേഷ് പരശുരാമൻ, അശോക് ഈ വ്യക്തികൾ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെയും ക്യാമറകളെയും വെട്ടിച്ച് പരിശോധനയില്ലാതെ കടന്നുപോകുന്നുവെന്നാണ് ഇന്റലിജൻസ് കണ്ടെത്തൽ. വ്യക്തികളുടെ പദവിയോ ബന്ധങ്ങളോ സ്ഥാനമാനങ്ങളോ നോക്കാതെ എല്ലാവരെയും ഒരുപോലെ കർശനമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പോലീസ് റിപ്പോർട്ടിൽ ശക്തമായി ആവശ്യപ്പെടുന്നുണ്ട്
നൂറ്റാണ്ടുകൾ പഴക്കമുള്ള വജ്രവും ഭക്തർ നൽകിയ സ്വർണ്ണവും ക്ഷേത്രത്തിൽ നിന്ന് മോഷണം പോയതായാണ് പോലീസ് മേധാവി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്. ശ്രീകോവിലിനുള്ളിലെ അതീവ വിലപിടിപ്പുള്ള വജ്രം പതിച്ച ആഭരണമായ ‘വൈരനാമം’ ക്ഷേത്രത്തിൽ നിന്ന് കവർന്നു. ഇത് ആറുമാസം മുൻപ് പോളിഷ് ചെയ്യാനായി കൊണ്ടുപോയി എന്നാണ് ക്ഷേത്ര രേഖകളിലുള്ളത്, എന്നാൽ ഇതുവരെ തിരിച്ചെത്തിച്ചിട്ടില്ല. ഭക്തർ വഴിപാടായി നൽകിയ സ്വർണ്ണക്കട്ടികളിലും നാണയങ്ങളിലും വലിയ കുറവ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ വിലയേറിയ സ്വർണ്ണവിളക്ക് 6 മാസം കഴിഞ്ഞിട്ടും തിരികെ കൊണ്ടുവന്നിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
ക്ഷേത്രത്തിലെ സുരക്ഷാ വിവാദങ്ങൾക്കിടെ, ഇക്കഴിഞ്ഞ മാർച്ചിൽ കവടിയാർ കൊട്ടാരത്തിലും വലിയ രീതിയിലുള്ള മോഷണം നടന്നതായി കൊട്ടാരത്തിലെ മുതിർന്ന അംഗമായ ഗൗരി ലക്ഷ്മിഭായ് പേരൂർക്കട പൊലീസിൽ പരാതി നൽകിയിരുന്നു. അലമാരയിലെ ഇരുമ്പ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന രത്നക്കല്ലുകൾ ഉൾപ്പെടെയുള്ള രണ്ട് കോടി രൂപ മൂല്യമുള്ള സ്വർണ്ണാഭരണങ്ങളാണ് കൊട്ടാരത്തിൽ നിന്ന് നഷ്ടപ്പെട്ടത്. 2025 നവംബറിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്ന് പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം കൊട്ടാര അധികൃതർ അറിയുന്നത്. തുടർന്നാണ് മാർച്ചിൽ പോലീസിൽ ഔദ്യോഗിക പരാതി നൽകിയതും പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതും. കൊട്ടാരത്തിലെ മോഷണവും പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കൾ കാണാതായതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വരും ദിവസങ്ങളിൽ പോലീസ് പരിശോധിച്ചേക്കും.




