മലപ്പുറം: വണ്ടൂർ ചോക്കാട് മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഉദിരംപൊയിലിലാണ് സംഭവം. വണ്ടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.പി അനില്‍കുമാറിന്റെ പര്യടനത്തിനിടെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ചോക്കാട് പഞ്ചായത്തിലെ ഉദിരംപൊയില്‍ വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ത്ഥി തോറ്റിരുന്നു. ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തോല്‍വിക്ക് കാരണം എന്നാണ് ലീഗിന്റെ ആരോപണം. തോല്‍വിയുടെ കാരണക്കാര്‍ എന്ന് ലീഗ് ആരോപിക്കുന്നവര്‍ എ.പി അനില്‍കുമാറിന്റെ പര്യടന വേദിയില്‍ എത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്. സംഘര്‍ഷത്തെ തുടര്‍ന്ന് അനില്‍കുമാര്‍ പുറത്തിറങ്ങാതെ പ്രചാരണ വാഹനത്തില്‍ നിന്ന് സംസാരിച്ച് മടങ്ങി.
അതേസമ,യം സ്ഥലത്ത് സംഘര്‍ഷമുണ്ടായിട്ടില്ലെന്നാണ് പ്രാദേശിക ലീഗ്, കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. സംഘാടനവുമായി ബന്ധപ്പെട്ട ചില സംസാരം മാത്രമാണ് ഉണ്ടായിട്ടുള്ളത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയവുമായി ഇതിന് ബന്ധമില്ലെന്നും നേതാക്കള്‍ പറയുന്നു. വിഷയം സിപിഐഎം ഏറ്റെടുത്തിട്ടുണ്ട്.




