മുംബൈയിൽ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു.
ഭുലേശ്വറിലെ ‘ഭുലേശ്വരാച രാജ’ ഗണേശ വിഗ്രഹം എഴുന്നള്ളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 33കാരനായ സങ്കേത് നേവ്ഷേ, 30കാരനായ ബ്രിജേഷ് ഹേമന്ത് ജോഷി എന്നിവരാണ് മരിച്ചത്. ഇരുവരെയും മരിച്ച നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്.
ശനിയാഴ്ച രാത്രി 9.51ഓടെ ഭുലേശ്വറിലെ ജയ് അംബേ ചൗക്കിലുള്ള കബൂത്തർഖാനയ്ക്ക് സമീപമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
അപകടവിവരം അറിഞ്ഞതിന് പിന്നാലെ മുംബൈ അഗ്നിരക്ഷാ സേന, പൊലീസ്, ട്രാഫിക് പൊലീസ്, ആംബുലൻസ് സർവീസുകൾ, ബി.എം.സി അധികൃതർ തുടങ്ങിയവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
പരിക്കേറ്റവരിൽ അഞ്ച് വയസുള്ള ലാവണ്യയും ഏഴ് വയസുള്ള ദിവ്യയും ഉൾപ്പെടുന്നു. വൈഭവ് ഖേനന്ദ്, പവൻ ചൗരസ്യ, ലാവണ്യ ഗാനർ, ദിവ്യ ഗാനർ, കുനാൽ കാശിത് എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
മുംബൈയിലും മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളിലും വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് ഗണേശോത്സവം. വീടുകളിലേക്കും പന്തലുകളിലേക്കും വിവിധ വലുപ്പത്തിലുള്ള ഗണേശ വിഗ്രഹങ്ങൾ എഴുന്നള്ളിക്കുന്നതും ആഘോഷങ്ങളുടെ ഭാഗമാണ്.
‘മുംബൈച രാജ’ ഉൾപ്പെടെയുള്ള കൂറ്റൻ ഗണേശ വിഗ്രഹങ്ങൾ വർഷംതോറും വലിയ ജനപങ്കാളിത്തത്തോടെയാണ് എഴുന്നള്ളിക്കുന്നത്. ഇതിനിടെയാണ് ഇത്തവണ ദുരന്തമുണ്ടായത്.




