ഗാസ: രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും യുദ്ധഭൂമിയായി ഗാസ. കനത്ത ബോംബാക്രമണത്തില്‍ 232 പേര്‍ കൊല്ലപ്പെട്ടു. 500ലേറെ പേര്‍ക്ക് പരിക്കേറ്റു. ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ കാലാവധി അവസാനിച്ചതോടെയാണ് ആക്രമണം തുടങ്ങിയത്. ഹമാസിന്റെ താവളങ്ങളില്‍ ആണ് ആക്രമണമെന്നാണ് ഇസ്രയേല്‍ പറയുന്നത്. എന്നാല്‍ നിരവധി സ്ത്രീകളും കുട്ടികളുമുണ്ട് കൊല്ലപ്പെട്ടവരില്‍.
ജനുവരി 19ന് വെടിനിര്‍ത്തല്‍ ആരംഭിച്ച ശേഷം ഇസ്രയേല്‍ നടത്തുന്ന ഏറ്റവും കനത്ത ആക്രമണമാണിത്. റമദാന്‍ മാസത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണെന്ന് ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. വടക്കന്‍ ഗാസ, ഗാസ സിറ്റി, ദെയ്ര്‍ അല്‍-ബലാഹ്, ഖാന്‍ യൂനിസ്, റാഫ എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനം നടന്നു. സമാധാന നിര്‍ദേശങ്ങള്‍ നിരസിച്ചതിനാലും ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസ് വിസമ്മതിച്ചതിനാലുമാണ് ആക്രണത്തിന് ഉത്തരവിട്ടതെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
നേരത്തെ ഇസ്രയേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഗാസയിലേക്കുള്ള ട്രക്കുകള്‍ തടയപ്പെട്ടു. ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമെ ഇന്ധന വിതരണവും തടഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടരണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും ഇസ്രായേല്‍ വഴങ്ങിയില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ആസൂത്രിതമായ ആക്രമണങ്ങളാണ് യുദ്ധകാലത്ത് ഇസ്രയേല്‍ നടത്തിയതെന്ന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ (യുഎന്‍എച്ച്ആര്‍സി) റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നു.
ഗാസയില്‍ വൈദ്യുതി വിതരണം നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയതായി ഇസ്രയേല്‍ വൈദ്യുതി മന്ത്രി നേരത്തെ അറിയിച്ചിരുന്നു. വൈദ്യുതി വിതരണം എത്രയും പെട്ടെന്ന് നിര്‍ത്തി വെക്കുന്നതിനുള്ള ഉത്തരവില്‍ ഒപ്പുവെച്ചതായി മന്ത്രി എലി കോഹന്‍ പറഞ്ഞു.