കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ യുഡിഎഫിൽ ഭിന്നത രൂക്ഷമാകുന്നു. വി.ഡി. സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എറണാകുളത്തെ അദ്ദേഹത്തിന്റെ വസതിയിലേക്ക് നേതാക്കളുടെയും അണികളുടെയും വൻ ഒഴുക്കാണ് ദൃശ്യമാകുന്നത്. അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തിയുമായി മുസ്ലിം ലീഗും ആർഎസ്പിയും പരസ്യമായി രംഗത്തെത്തി.
മുഖ്യമന്ത്രി ചർച്ചകൾ ഡൽഹിയിൽ മുറുകുമ്പോൾ കേരളത്തിൽ വി.ഡി. സതീശന് അനുകൂലമായ വികാരം ശക്തമാകുകയാണ്. മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളി, നിയുക്ത എംഎൽഎമാരായ മുഹമ്മദ് ഷിയാസ്, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവർ സതീശനെ നേരിൽ കണ്ട് ഐക്യദാർഢ്യം അറിയിച്ചു. സതീശൻ തന്നെ നയിക്കണമെന്ന ആവശ്യം അണികൾക്കിടയിൽ ശക്തമായതിന്റെ സൂചനയായാണ് ഈ സന്ദർശനങ്ങൾ വിലയിരുത്തപ്പെടുന്നത്.
എന്നാൽ, സർക്കാരിന്റെ സത്യപ്രതിജ്ഞ വൈകുന്നത് ശരിയായ നടപടിയല്ലെന്ന നിലപാടിലാണ് ഘടകകക്ഷികൾ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന മുസ്ലിം ലീഗ് നേതൃയോഗം കോൺഗ്രസിന്റെ മെല്ലെപ്പോക്കിൽ ശക്തമായ അതൃപ്തി രേഖപ്പെടുത്തി. ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണും എൻ.കെ. പ്രേമചന്ദ്രൻ എംപിയും സമാനമായ വിമർശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ഘടകകക്ഷികൾക്ക് പങ്കില്ലെന്ന എം.എം. ഹസന്റെ പരാമർശം എരിതീയിൽ എണ്ണയൊഴിക്കുന്നതിന് തുല്യമായെന്ന് ആർഎസ്പി നേതാക്കൾ കുറ്റപ്പെടുത്തി.
ഘടകകക്ഷികളുടെ ക്ഷമ പരീക്ഷിച്ചുകൊണ്ടുള്ള ഹൈക്കമാൻഡ് ചർച്ചകൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. ഡൽഹിയിലെ തീരുമാനം വൈകുംതോറും കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ കലുഷിതമാകുകയാണ്.




