മലപ്പുറം: എടക്കര പോത്തുകല്ല് മുണ്ടേരി വനത്തിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ തമ്മിലടിച്ചു. സംഭവത്തിൽ ഡെപ്യൂട്ടി റേഞ്ചറുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. റേഷൻ വാങ്ങാനെത്തിയ ആദിവാസി കുടുംബങ്ങളുടെ മുന്നിലായിരുന്നു സംഘർഷം.
ഹാജർ ബുക്കിൽ വൈകിയെത്തിയ രണ്ട് ജീവനക്കാരുടെ അവധി രേഖപ്പെടുത്തിയതിനെ ചോദ്യം ചെയ്തതോടെയാണ് തർക്കം ആരംഭിച്ചതെന്നാണ് വിവരം. സ്റ്റേഷനിലെ ജീപ്പ് സൗകര്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും താൽക്കാലിക ഡ്രൈവറുടെ മസ്റ്റർ റോൾ രേഖപ്പെടുത്താത്തതും സംഘർഷത്തിന് കാരണമായതായി റിപ്പോർട്ടുണ്ട്.
പരിക്കേറ്റ ഡെപ്യൂട്ടി റേഞ്ചർ നിലമ്പൂർ ജില്ലാ ആശുപത്രിയിലും മറ്റ് നാല് ജീവനക്കാർ പോത്തുകല്ല് കുടുംബാരോഗ്യ കേന്ദ്രത്തിലുമാണ് ചികിത്സ തേടിയത്. ഡെപ്യൂട്ടി റേഞ്ചറെ നാല് ജീവനക്കാർ മർദിച്ചെന്ന പരാതിയിൽ പോത്തുകല്ല് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ നിലമ്പൂർ നോർത്ത് ഡിവിഷൻ ഡി.എഫ്.ഒ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. സംഘർഷത്തിൽ നേരിട്ട് പങ്കാളികളല്ലാത്ത രണ്ട് ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പ്രദേശത്തെ നിരവധി ആദിവാസി കുടിയിരുപ്പുകളുടെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ്.




