കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന അവകാശവാദങ്ങളെ കടന്നാക്രമിച്ച് നടൻ സലീം കുമാർ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പറവൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു സലീം കുമാറിന്റെ പരിഹാസം നിറഞ്ഞ പ്രസംഗം. മുഖ്യമന്ത്രി ലോകത്ത് ഒരിടത്തും ഇല്ലാത്ത ‘തള്ളു’മായാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സലീം കുമാറിന്റെ വാക്കുകൾ ഇങ്ങനെ:
“അഞ്ചാറ് മാസം മുമ്പ് മുഖ്യമന്ത്രി ഒരു പത്രസമ്മേളനം നടത്തിയിരുന്നു. അമേരിക്കയിൽ നിന്നും വന്ന ഒരാൾ കേരളം കണ്ടപ്പോൾ അമേരിക്ക പോലും തോൽക്കുന്ന മാറ്റമാണ് ഇവിടെയെന്ന് പറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു. ഈ പയ്യൻ ആരാണെന്ന് അന്വേഷിച്ചു ചെന്നപ്പോൾ കണ്ടത് ഊളംപാറ മാനസികാശുപത്രിയിലാണ്. കേരളം കണ്ട് അമേരിക്ക പോലെയുണ്ടെന്ന് പറഞ്ഞതോടെ വീട്ടുകാർ അവനെ അവിടെ പ്രവേശിപ്പിച്ചതാണെന്ന് അച്ഛൻ മറുപടിയും നൽകി.”
കേരളത്തിൽ മൂന്ന് ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ വ്യവസായിയെ കുറിച്ചും സലീം കുമാർ സമാനമായ രീതിയിൽ പരിഹസിച്ചു. ഓരോ ദിവസവും മുഖ്യമന്ത്രി ഓരോ തള്ളുമായി നടക്കുകയാണെന്ന് അദ്ദേഹം ആവർത്തിച്ചു.




