തിരുവനന്തപുരം: വിവാഹത്തിൽ പങ്കെടുത്ത അതിഥികൾക്ക് കോടിപതിയാകാനുള്ള അപൂർവ്വ അവസരമൊരുക്കി നഗരത്തിലെ പ്രമുഖ ബിൽഡർ. ഹെതർ ഹോംസ് ഉടമയായ എം.എസ്. രാജീവും സചിത്രയും ചേർന്ന് മകൾ സമൃദ്ധിനിയുടെ വിവാഹത്തോടനുബന്ധിച്ചാണ് അതിഥികൾക്ക് കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റുകൾ സമ്മാനമായി നൽകിയത്.
ഇന്നലെ നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന വിവാഹസത്കാരത്തിൽ പങ്കെടുത്ത അതിഥികൾക്കാണ് അപ്രതീക്ഷിത സമ്മാനം ലഭിച്ചത്. സദ്യയ്ക്ക് ശേഷം നൽകിയ ചെറിയ വെള്ളക്കവറിലായിരുന്നു ലോട്ടറി ടിക്കറ്റുകൾ ഉണ്ടായിരുന്നത്. വിവാഹച്ചടങ്ങിൽ വിതരണം ചെയ്യാനായി ആറായിരത്തോളം ലോട്ടറി ടിക്കറ്റുകളാണ് രാജീവ് വാങ്ങിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഈ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്.
പാവപ്പെട്ടവരുടെ ചികിത്സാ സഹായത്തിനായി തുടങ്ങിയ കാരുണ്യ ലോട്ടറിയുടെ ഉദ്ദേശ്യമാണ് ഇത്തരത്തിൽ സമ്മാനം നൽകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് രാജീവ് മാധ്യമങ്ങളോട് പറഞ്ഞു. മുൻപ് തന്റെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തവർക്കും ലോട്ടറി ടിക്കറ്റ് സമ്മാനിച്ചിട്ടുണ്ടെന്നും, അന്ന് പലർക്കായി 50,000 രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 50 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം ഒരു കോടി രൂപയും, രണ്ടാം സമ്മാനം 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക. വ്യാഴാഴ്ച നടക്കുന്ന നറുക്കെടുപ്പിൽ വിവാഹത്തിനെത്തിയ ഏതെങ്കിലും അതിഥിക്ക് കോടിപതിയാകാനുള്ള ഭാഗ്യം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ഏവരും.




