സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുന്നു. നാളെ നാല് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ്.
മറ്റന്നാൾ അഞ്ച് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഉത്രാട ദിവസമായ 25ന് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ മുതൽ 25 വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നലിന്റെ ആദ്യ സൂചന ലഭിച്ചാൽ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്ന് മുന്നറിയിപ്പുണ്ട്. ജനലിനും വാതിലിനും സമീപം നിൽക്കുന്നതും തുറസായ സ്ഥലങ്ങളിൽ തുടരുന്നതും ഒഴിവാക്കണം. ഇടിമിന്നൽ സമയത്ത് വൈദ്യുതോപകരണങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വേണം.
മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയോ ചെയ്യരുത്. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലെ യാത്രയും ഇടിമിന്നൽ സമയത്ത് ഒഴിവാക്കണം. വാഹനത്തിൽ കഴിയുന്നവർ ഇടിമിന്നൽ അവസാനിക്കുന്നതുവരെ വാഹനത്തിനുള്ളിൽ തന്നെ തുടരണമെന്നും നിർദേശമുണ്ട്.
ടെറസിലും തുറസായ സ്ഥലങ്ങളിലും കുട്ടികൾ ഉൾപ്പെടെ കളിക്കുന്നത് ഒഴിവാക്കണം. പട്ടം പറത്തുന്നതും ഉയർന്ന സ്ഥലങ്ങളിൽ നിൽക്കുന്നതും അപകടകരമാണ്. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാനായി ടെറസിലേക്കോ മുറ്റത്തേക്കോ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ജലാശയങ്ങളിൽ കുളിക്കാനും മീൻപിടിക്കാനും ബോട്ടിങ്ങിനും ഇടിമിന്നൽ സമയത്ത് പോകരുത്. മത്സ്യത്തൊഴിലാളികൾ കാർമേഘം കണ്ടുതുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം നിർത്തി സുരക്ഷിതമായി കരയിലെത്തണമെന്നും നിർദേശമുണ്ട്.
ശക്തമായ കാറ്റിൽ മറിഞ്ഞുവീഴാൻ സാധ്യതയുള്ള വസ്തുക്കൾ സുരക്ഷിതമായി കെട്ടിവയ്ക്കണം. വളർത്തുമൃഗങ്ങളെയും തുറസായ സ്ഥലങ്ങളിൽ കെട്ടിയിടരുത്.
മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുതി നിലനിൽക്കില്ലെന്നും അതിനാൽ അടിയന്തരമായി പ്രഥമശുശ്രൂഷ നൽകാമെന്നും അധികൃതർ വ്യക്തമാക്കി. മിന്നലേറ്റാൽ ആദ്യ 30 സെക്കൻഡ് നിർണായകമാണ്. ഉടൻ വൈദ്യസഹായം ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.
ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തയ്യാറാക്കിയ ‘ദാമിനി’ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാം. ശക്തമായ കാറ്റിനെ നേരിടാനുള്ള ജാഗ്രതാ നിർദേശങ്ങൾ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിലും ലഭ്യമാണ്.




