കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ “കേന്ദ്ര നിർദേശ” പ്രകാരം എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണ്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്ര നിർദേശം നൽകിയിട്ടില്ല. ഒരു സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ ഒന്നിലധികം മെട്രോ സംവിധാനങ്ങൾ ഉണ്ടെങ്കിൽ അവിടെ ഒരു മെട്രോ റെയിൽ കമ്പനി മാത്രമേ പാടുള്ളൂ എന്നത് കേന്ദ്രത്തിന്റെ മാർഗനിർദേശമാണ്.
സംസ്ഥാനം തള്ളിയാൽ വിഷയം അവിടെ തീരുമെന്നും KMRL വാർത്ത കുറിപ്പിലൂടെ വ്യക്തമാക്കി. ഇപ്പോൾ ഉണ്ടായിരിക്കുന്നത് തെറ്റിദ്ധാരണയെ തുടർന്നുള്ള വിവാദം. കൊച്ചി മെട്രോ എന്നുള്ള പേര് തുടരും. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ സമ്മതത്തോടെ മാത്രം പേരുമാറ്റമെന്നും KMRL വ്യക്തമാക്കി. കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ പ്രതികരിച്ചിരുന്നു.
മാധ്യമങ്ങളിൽ വന്ന വാർത്തകളിലൂടെയാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും പേര് മാറ്റവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള ആലോചനകളും സർക്കാരിന്റെ ഭാഗത്ത് നിന്ന് നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെഎംആർഎൽ പുറത്തിറക്കിയത് ഏകപക്ഷീയമായ പത്രക്കുറിപ്പായിരുന്നു. പറവൂരിൽ പുനർജനി പദ്ധതിയുടെ ഭാഗമായി വീടിന് തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സർക്കാർ എപ്പോഴും ജനങ്ങൾക്കൊപ്പമാണ്. ക്ഷേമ പെൻഷനുകൾ നേരത്തെ തന്നെ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെസിയുടെ കേരളാസന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. റിപ്പോർട്ടിന്റെ കാര്യത്തിൽ ഉടൻ തന്നെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




