പുലിക്കളി ‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ എന്ന് വിശേഷിപ്പിച്ച നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്റെ പരാമർശത്തിനെതിരെ പ്രതിഷേധം ശക്തം. പുലിക്കളി സംഘങ്ങളും കലാകാരന്മാരും രംഗത്തെത്തി. ശ്രീരാമന്റെ പരാമർശം ബോഡി ഷെയിമിംഗാണെന്നും പുലിക്കളി നിരവധി പേരുടെ ജീവിതമാർഗമാണെന്നും പ്രതിഷേധക്കാർ പറയുന്നു.
പുലിക്കളിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വി കെ ശ്രീരാമന്റെ വിമർശനം. പുരുഷന്മാരുടെ മാറും വയറും വളരുന്നത് രൂപവൈകൃതമാണെന്നും, ആ വൈകൃതത്തെ കലയ്ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നും അദ്ദേഹം സമൂഹമാധ്യമ പോസ്റ്റിൽ കുറിച്ചു.
ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാവൈകൃതം ഉണ്ടാകില്ലെന്നും ശ്രീരാമൻ വിമർശിച്ചിരുന്നു. പുലിക്കളിയെക്കുറിച്ചുള്ള ഈ പരാമർശമാണ് ഇപ്പോൾ പ്രതിഷേധത്തിന് ഇടയാക്കിയത്.
ശ്രീരാമന്റെ പ്രതികരണം ബോഡി ഷെയിമിംഗാണെന്ന് അയ്യന്തോൾ പുലിക്കളി ദേശം പ്രതികരിച്ചു. പുലിക്കളി കല മാത്രമല്ല, നിരവധി ആളുകളുടെ ജീവിതമാർഗവും വർഷങ്ങളായുള്ള കാത്തിരിപ്പുമാണെന്നും സംഘങ്ങൾ ചൂണ്ടിക്കാട്ടുന്നു.
കഥാപാത്രങ്ങൾക്ക് വേണ്ടി ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന സിനിമാതാരങ്ങളെക്കുറിച്ച് ഇതേ നിലപാടാണോ എന്നും പ്രതിഷേധക്കാർ ചോദിക്കുന്നു. സിനിമയിൽ അശ്ലീലത അവതരിപ്പിക്കുന്നവരെയും വ്യത്യസ്ത വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കലാകാരന്മാരെയും കുറിച്ച് ഇതേ രീതിയിലുള്ള വിമർശനം ഉണ്ടാകാറുണ്ടോ എന്നും ചോദ്യമുയരുന്നു.
പുലിക്കളി ഉൾപ്പെടെയുള്ള കലാരൂപങ്ങളെ ശരീരത്തിന്റെ രൂപഭംഗിയുടെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്നും കലയുടെ പിന്നിൽ പ്രവർത്തിക്കുന്ന മനുഷ്യരുടെ അധ്വാനവും ജീവിതവും കാണണമെന്നും പ്രതിഷേധക്കാർ പറയുന്നു.
അതേസമയം, പുലിക്കളി ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തിൽ ‘ശാർദൂലവിക്രീഡിതം’ എന്ന പേരിൽ കുംഭകുലുക്കിക്കളിയെക്കുറിച്ച് പരാമർശമുണ്ടെന്നും ചൂണ്ടിക്കാട്ടിയുള്ള പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
വി കെ ശ്രീരാമന്റെ പരാമർശം പുലിക്കളിയെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കലാരൂപത്തിന്റെ സൗന്ദര്യശാസ്ത്രം, കലാകാരന്മാരുടെ ശരീരത്തെക്കുറിച്ചുള്ള സമീപനം, അതുമായി ബന്ധപ്പെട്ട സാമൂഹിക കാഴ്ചപ്പാടുകൾ എന്നിവയെല്ലാം ചർച്ചയാകുകയാണ്.




