ദില്ലി: മുല്ലപ്പെരിയാർ കേസിൽ കേരളം സ്പെഷ്യൽ കൗൺസിലിനെ നിയമിച്ചു. പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെയാണ് കേരളം സ്പെഷ്യൽ കൗൺസിലായി നിയമിച്ചത്.
കേരളവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയും വിവിധ ട്രിബ്യൂണലുകളും പരിഗണിക്കുന്ന അന്തർസംസ്ഥാന നദീജല തർക്ക കേസുകളിലും റോയ് എബ്രഹാം സംസ്ഥാനത്തിനായി ഹാജരാകും.
സീനിയർ അഭിഭാഷകൻ മോഹൻ കതാർക്കിക്കൊപ്പം റോയ് എബ്രഹാം ഹാജരാകുമെന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
1992 മുതൽ സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് റോയ് എബ്രഹാം. എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം സ്വദേശിയാണ്.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള അന്തർസംസ്ഥാന നദീജല തർക്ക കേസുകളിൽ ഹാജരാകാൻ അഭിഭാഷകൻ ജി. പ്രകാശിനെയാണ് നിയമിച്ചിരുന്നത്. സംസ്ഥാനത്തിന്റെ മുൻ സ്റ്റാൻഡിങ് കൗൺസിൽ കൂടിയായിരുന്നു ജി. പ്രകാശ്. ലാവലിൻ ഉൾപ്പെടെയുള്ള കേസുകളിലും സംസ്ഥാന സർക്കാരിനായി അദ്ദേഹം ഹാജരായിട്ടുണ്ട്.
അതേസമയം, റോയ് എബ്രഹാമിനെ നിയമിച്ച് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ജി. പ്രകാശിനെ മാറ്റിയതായി വ്യക്തമാക്കിയിട്ടില്ല. എന്നാൽ പുതിയ നിയമനം, പകരം നിയമനമായാണ് സൂചന.




