സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന് ആവേശകരമായ തുടക്കം. കേരളത്തെ ലോകത്തിന്റെ വിദ്യാഭ്യാസ ഡെസ്റ്റിനേഷൻ പോയിന്റായി മാറ്റുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. വരും നാളുകളിൽ വിദ്യഭ്യാസത്തിനായി കുട്ടികൾക്ക് വിദേശത്തേക്ക് പോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും, വിദേശരാജ്യങ്ങളിൽ നിന്ന് പോലും കുട്ടികൾ കേരളത്തിലേക്ക് എത്തുന്ന കാലം വിദൂരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ അധ്യയന വർഷത്തെ വരവേറ്റ് സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഉണർന്നപ്പോൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ അമ്മമാർ വഹിക്കുന്ന പങ്കിനെ മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ പ്രത്യേകം എടുത്തുപറഞ്ഞു. കുട്ടികളുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് അമ്മമാരാണെന്നും, അധ്യാപകരും മാതാപിതാക്കളും തമ്മിൽ ഊഷ്മളമായ സൗഹൃദം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളുടെ കഴിവുകൾ അധ്യാപകരും രക്ഷിതാക്കളും പരസ്പരം പങ്കുവെക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾ കൈവരിച്ച വലിയ മുന്നേറ്റത്തെയും മുഖ്യമന്ത്രി പ്രശംസിച്ചു. കേരളത്തിൽ നിന്നുള്ള പെൺകുട്ടികൾ ഇന്ന് ലോകത്തിലെ പല പ്രമുഖ സർവകലാശാലകളിലും മികച്ച രീതിയിൽ പഠിക്കുന്നുണ്ട്. പുതിയ തലമുറയാണ് നമ്മുടെ ഏറ്റവും വലിയ നിക്ഷേപമെന്ന് ഓർമ്മിപ്പിച്ച മുഖ്യമന്ത്രി, ലഹരിക്കെതിരെ ശക്തമായ മുന്നറിയിപ്പും നൽകി. വിദ്യാലയങ്ങളിൽ മയക്കുമരുന്നിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും, കൂട്ടുകാരെ മയക്കുമരുന്ന് പോലുള്ള വിപത്തുകളിൽ നിന്ന് പിന്തിരിപ്പിക്കാൻ വിദ്യാർത്ഥികൾ തന്നെ മുൻകൈ എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.




