തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ സസ്പെൻഷനിലായ സ്കൂൾ പ്രിൻസിപ്പലിന്റെ നടപടി പിൻവലിച്ചു. സസ്പെൻഷൻ നടപടിക്കെതിരെ ഭരണകക്ഷിയായ സി.പി.ഐ.എം അടക്കം വ്യാപക വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് സർക്കാർ തീരുമാനം മാറ്റിയത്. പ്രിൻസിപ്പലിന്റെ സസ്പെൻഷൻ റദ്ദാക്കിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തിര ഉത്തരവിറക്കി.
മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ ആറ്റിങ്ങൽ മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ജവാദിനെയായിരുന്നു വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നത്. മെയ് 31 ആയ ഇന്ന് അദ്ദേഹം സർവ്വീസിൽ നിന്നും വിരമിക്കാനിരിക്കെയായിരുന്നു സർക്കാരിന്റെ അച്ചടക്ക നടപടി. വിരമിക്കുന്ന ദിവസം തന്നെ സസ്പെൻഷനിലായതിലെ മാനുഷിക പരിഗണനയും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശവും മുൻനിർത്തിയാണ് ഇപ്പോൾ നടപടി പിൻവലിച്ചിരിക്കുന്നത്. സസ്പെൻഷൻ പിൻവലിച്ചെങ്കിലും പ്രിൻസിപ്പലിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ ചട്ടലംഘനം ഉണ്ടായതായി വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ ആവർത്തിക്കുന്നുണ്ട്. സർവ്വീസിൽ നിന്നും വിരമിക്കുന്ന വ്യക്തിയെന്ന നിലയിലുള്ള മാനുഷിക പരിഗണന മാത്രമാണ് നൽകിയതെന്നും മേലിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കരുതെന്നും ഉത്തരവിൽ കർശന താക്കീത് നൽകിയിട്ടുണ്ട്.
വിരമിക്കുന്ന ദിവസം തന്നെ പ്രിൻസിപ്പലിനെതിരെ ഇത്തരമൊരു കടുത്ത നടപടി സ്വീകരിച്ചതിനെതിരെ സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ നേതൃത്വവും കേരള ടീച്ചേഴ്‌സ് അസോസിയേഷനും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്ന രീതിയിൽ ഉദ്യോഗസ്ഥർ എടുത്ത തീരുമാനത്തിനെതിരെ വലിയ രീതിയിൽ രാഷ്ട്രീയ പരിഹാസങ്ങളും ഉയർന്നു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട് സസ്പെൻഷൻ പിൻവലിക്കാൻ നിർദ്ദേശം നൽകിയത്. ഇതോടെ വിരമിക്കൽ ദിനത്തിൽ പ്രിൻസിപ്പൽ ജവാദിന് പെൻഷൻ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ളവ തടസ്സമില്ലാതെ ലഭിക്കാനുള്ള വഴി തെളിഞ്ഞു.




