പാകിസ്താൻ പിന്തുണയുള്ള ഭീകരർക്കെതിരെ ഇന്ത്യൻ സൈന്യം ആരംഭിച്ച അതിനിർണ്ണായക സൈനിക നീക്കമായ ‘ഓപ്പറേഷൻ സിന്ദൂർ’ ശക്തമായി തുടരുമെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. നിലവിലെ ശാന്തത സംഘർഷത്തിനുള്ള താത്കാലിക വിരാമം മാത്രമാണെന്നും ഭീകരതയെ പൂർണ്ണമായും തുടച്ചുനീക്കുന്നത് വരെ ഓപ്പറേഷൻ അവസാനിക്കില്ലെന്നും കരസേനാ മേധാവി വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം ഘട്ടത്തിനായി രാജ്യം വൻ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. ഇത്തവണ ഇന്ത്യൻ കരസേന മാത്രമല്ല, വ്യോമസേനയും നാവികസേനയും സംയുക്തമായാണ് ഓപ്പറേഷന്റെ ഭാഗമാകുകയെന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി വെളിപ്പെടുത്തി. മൂന്ന് സേനാവിഭാഗങ്ങളും തങ്ങളുടെ കാര്യക്ഷമതയും യുദ്ധസജ്ജതയും വർദ്ധിപ്പിച്ച് ഈ ദൗത്യത്തിനായി പൂർണ്ണ സജ്ജരാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഏപ്രിൽ 26-ന് കശ്മീരിലെ പഹൽഗാമിലുള്ള പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ബൈസരൻ താഴ്വരയിൽ പാക് പിന്തുണയുള്ള ഭീകരർ വൻ ആക്രമണം നടത്തിയിരുന്നു. 26 ഇന്ത്യൻ വിനോദസഞ്ചാരികളെയാണ് ഭീകരർ ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയത്. ഈ ചോരക്കളിക്ക് തിരിച്ചടി നൽകാനാണ് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രഖ്യാപിച്ചത്.
പഹൽഗാം ആക്രമണത്തിന് മറുപടിയായി 2025 മെയ് 7, മെയ് 8 തീയതികളിലെ അർദ്ധരാത്രിയിലാണ് ഇന്ത്യൻ സൈന്യം ‘ഓപ്പറേഷൻ സിന്ദൂർ’ ആരംഭിച്ചത്. ഓപ്പറേഷന്റെ ആദ്യഘട്ടത്തിൽ പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും നിരവധി ഭീകരവാദ ക്യാമ്പുകളും വിക്ഷേപണ കേന്ദ്രങ്ങളും ഇന്ത്യൻ സൈന്യം സർജിക്കൽ സ്ട്രൈക്കിലൂടെ വിജയകരമായി തകർത്തെറിഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ ഭീകരർക്ക് കനത്ത നാശനഷ്ടം വരുത്തിയ ഇന്ത്യൻ സൈന്യം, രണ്ടാം ഘട്ടത്തിലൂടെ ഭീകരതയുടെ വേരറുക്കാനാണ് ലക്ഷ്യമിടുന്നത്. മുപ്പടപ്പുകളും ഒന്നിച്ചണിനിരക്കുന്നതോടെ അതിർത്തിക്കപ്പുറത്തുനിന്നുള്ള ഭീകരവാദ നീക്കങ്ങൾക്ക് ഇന്ത്യ കനത്ത പ്രഹരമേൽപ്പിക്കുമെന്ന വ്യക്തമായ സൂചനയാണ് കരസേനാ മേധാവിയുടെ വാക്കുകൾ നൽകുന്നത്.




