കാസർകോട് ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ കേസിൽ നിർണായകമായ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്. മരിച്ച ഫാത്തിമത്ത് സുഫൈദയുടെ ശരീരത്തിൽ ക്രൂരമായ മർദ്ദനമേറ്റ പാടുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സുഫൈദയുടെ മുഖത്തും കൈകളിലും രക്തം കല്ലിച്ച പുതിയ പാടുകളും നഖങ്ങൾ കൊണ്ടുള്ള പോറലുകളും കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ ചെയ്ത ദിവസം യുവതിയെ മർദ്ദിച്ചിരുന്നുവെന്ന് അറസ്റ്റിലായ ഭർത്താവ് ആദിൽ പോലീസിനോട് സമ്മതിച്ചു. പ്രതി നിലവിൽ റിമാൻഡിലാണ്.
ഒന്നാം വിവാഹ വാർഷികത്തിന്റെ തലേദിവസമാണ് കാസർകോട് പാണലത്ത് ചർലടുക്ക സ്വദേശിനിയായ ഇരുപത്തിനാലുകാരി ഫാത്തിമത്ത് സുഫൈദ ഭർതൃവീട്ടിൽ വെച്ച് ആസിഡ് കുടിച്ച് ജീവനൊടുക്കിയത്. ഭർതൃവീട്ടുകാരുടെ നിരന്തരമായ സ്ത്രീധന പീഡനമാണ് യുവതിയുടെ മരണത്തിന് കാരണമായി കുടുംബം ആരോപിക്കുന്നത്.
വിവാഹസമയത്ത് കുടുംബം നൽകിയ സ്വർണാഭരണങ്ങളും മഹറായി നൽകിയ മാലയും ആവശ്യപ്പെട്ട് ഭർത്താവ് ആദിൽ സുഫൈദയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ശനിയാഴ്ചയും ഭർതൃവീട്ടിൽ സ്വർണ്ണത്തെച്ചൊല്ലി കടുത്ത തർക്കമുണ്ടായി. ഇതിനിടെ ആദിൽ സുഫൈദയെ ക്രൂരമായി മർദ്ദിക്കുകയും, വിവരം പുറംലോകമറിയാതിരിക്കാൻ യുവതിയുടെ മൊബൈൽ ഫോൺ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മാനസികമായി തകർന്ന സുഫൈദ ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ചുതന്നെ ആസിഡ് കുടിച്ചത്.
ആസിഡ് ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിക്കാൻ പോലും ഭർതൃവീട്ടുകാർ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഭർതൃപീഡനമെന്ന കുടുംബത്തിന്റെ ആരോപണങ്ങൾക്ക് അടിവരയിടുന്നതാണ്. സംഭവത്തിൽ വിദ്യാനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.




